ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് ബിജെപി ക്ലിഫ് ഹൗസിന് മുന്നിൽ 'അയ്യപ്പ ജ്യോതി' സംഘടിപ്പിച്ചു. തന്ത്രിയെ ബലിയാടാക്കുന്നുവെന്നും ആരോപിച്ച നേതാക്കൾ,   വിശ്വാസികളുടെ പേരിലെടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.  

തിരുവനന്തപുരം: നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. ശബരിമലയുടെ പേരില്‍ അന്ന് രാഷ്ട്രീയം നടത്തിയ സിപിഎമ്മും കോണ്‍ഗ്രസും ഇന്നും ആ രാഷ്ട്രീയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ബിജെപി സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖർ.

പുണ്യക്ഷേത്രമായ ശബരിമലയില്‍ സ്വര്‍ണം കൊള്ളയടിച്ചിട്ട് ആറുമാസം കഴിഞ്ഞു. എന്നിട്ടും ഈ കൊള്ളയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ എസ്‌ഐടിക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. പിന്നെ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയതതെന്നും രാജീവ് ചന്ദ്രശേര്‍ പറഞ്ഞു. ജനങ്ങളെ വിഡ്ഡിയാക്കാന്‍ മുഖ്യമന്ത്രി എന്ത് തന്ത്രം പയറ്റിയാലും ബിജെപി അനുവദിക്കില്ല. ശബരിമല കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും 2018ല്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തണമെന്നും വിശ്വാസ സംരക്ഷത്തിനായി സമരം ചെയ്തവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും 'അയ്യപ്പജ്യോതി' ഉദ്ഘാടനം ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്വര്‍ണ്ണക്കൊള്ളയുടെ പേരില്‍ ശബരിമല തന്ത്രിയെ നിയമസഭയിലടക്കം അപമാനിച്ചവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. കടകംപള്ളി സുരേന്ദ്രനേയും അടൂര്‍ പ്രകാശിനെയും രഹസ്യമായി ചോദ്യം ചെയ്തത് എസ്‌ഐടി, വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിച്ച ശബരിമല തന്ത്രിയെ 41 ദിവസം പിടിച്ച് ജയിലിലിട്ടെന്നും മുരളീധരന്‍ പറഞ്ഞു. എസ്ഐടിയെ നിയന്ത്രിക്കുന്നത് ആരാണ്. തന്ത്രിക്ക് ജാമ്യം ലഭിച്ച ശേഷവും സിപിഎം നേതാക്കള്‍ തന്ത്രിയെ ലക്ഷ്യം വെയ്ക്കുന്നു. തന്ത്രി പെരുംകള്ളന്‍ ആണെന്ന് പറഞ്ഞ സിപിഎം സെക്രട്ടറി കടകംപള്ളിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ആളാണ്. ഹിന്ദു പുരോഹിതന്‍ ആയത് കൊണ്ടല്ലേ നിയമസഭയില്‍ അടക്കം തന്ത്രിയെ അപമാനിക്കുന്നത്, വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിക്കപ്പെട്ടിട്ടു മാസങ്ങള്‍ ആയി. ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികള്‍ ഏറെ വേദനയോടെയാണ് ആ സംഭവത്തെ കാണുന്നത്. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നടപ്പാക്കും എന്ന് ബിജെപി വിശ്വാസികള്‍ക്ക് നല്‍കിയ ഉറപ്പാണ്. സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം സ്വതന്ത്ര്യവും നിഷ്പക്ഷവുമായ ഏജന്‍സിയെ ഏല്‍പ്പിക്കണം എന്നത് വിശ്വാസികളില്‍ നിന്നുയരുന്ന ആവശ്യമാണ്. സിബിഐ അന്വേഷിച്ചാല്‍ മാത്രമേ കുറ്റക്കാര്‍ പിടിയിലാവൂ. കടകംപള്ളി സുരേന്ദ്രനും വി എന്‍ വാസവനും അടക്കമുള്ളവരുടെ പങ്ക് പുറത്തു വരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്, ശോഭ സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് കെ സോമന്‍, സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയന്‍, സൗത്ത് പ്രസിഡണ്ട് മുക്കംപാലമൂട് ബിജു, നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് റെജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.