ഡി മണിക്ക് പിന്നിൽ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിൽ എസ്ഐടി. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി ശ്രീകൃഷ്ണൻ ഇരുഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖരെയും ഉൾപ്പെടെ ശ്രീകൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്ന് ഡി മണി. മണിക്ക് പിന്നിൽ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് എസ്ഐടി. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി ശ്രീകൃഷ്ണൻ ഇരുഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖരെയും ഉൾപ്പെടെ ശ്രീകൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയെന്നും മണിയുടെ സംഘത്തിന്‍റെ മൊഴിയിൽ മുഴുവൻ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട്‌ ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം.

പോറ്റിക്കും, ഭണ്ഡാരിക്കും, ഗോവർധനും കൊള്ളയിൽ ഒരു പോലെ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടത്തൽ. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി എന്നതിൽ അടക്കം വ്യക്തത തേടുകയാണ് ചോദ്യം ചെയ്യലിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ സർക്കാരിലേയും രാഷ്ട്രീയ നേതൃത്വത്തിലേയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്.

YouTube video player