ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കർണാടകത്തിലെ ബെല്ലാരിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന. അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ ബെല്ലാരിയിൽ എത്തിയത്. കേസിൽ അറസ്റ്റിലുള്ള റൊഡ്ഡം ജ്വല്ലറി ഉടമ ഗോവർധന്‍റെ വീട്ടിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്
കൊച്ചി: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കർണാടകത്തിലെ ബെല്ലാരിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന. അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ ബെല്ലാരിയിൽ എത്തിയത്. കേസിൽ അറസ്റ്റിലുള്ള റൊഡ്ഡം ജ്വല്ലറി ഉടമ ഗോവർധന്‍റെ വീട്ടിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഗോവർധന്‍റെ ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ എസ്ഐടി ഉദ്യോഗസ്ഥർ ശേഖരിച്ചു. ഗോവർധന്‍റെ ബാങ്കിടപാടുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയ്ക്കാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം. ഇത് മൂന്നാം തവണയാണ് പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ പരിശോധനയ്ക്കായി എത്തിയത്. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുമായ തെളിവെടുപ്പ് നടക്കുന്ന ഘട്ടത്തിൽ എത്തിയ എസ്ഐടി ഉദ്യോഗസ്ഥർ ശബരിമലയിൽ നിന്ന് നഷ്ടമായ സ്വർണത്തിന് തുല്യമായ സ്വർണം ശേഖരിച്ച് മടങ്ങിയിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നൽകിയത്. അറസ്റ്റ് നിയമപ്രകാരമായിരുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി പങ്കജ് ഭണ്ഡാരിയെ വിചാരണക്കോടതിയില്‍ യഥാസമയം ഹാജരാക്കാത്തത് യാത്രാ സമയം വൈകിയതിനാലാണെന്നും അറസ്റ്റ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കാന്‍ അതൊരു കാരണമാക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. മറ്റെല്ലാം നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബദറുദ്ദിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


