ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദിണ്ഡിഗൽ മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് സ്വമേധയ എടുത്ത കേസ് പരിഗണിക്കുന്നത്. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും. നേരത്തെ ജാമ്യം ഹർജിയിൽ ഉത്തരവ് പറയവേ എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഇതിനിടെ ശബരിമല സ്വർണ്ണകടത്ത് കേസിൽ ദിണ്ഡിഗൽ മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മണിയുടെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു. പോറ്റിയെ അറിയില്ലെന്നും, കള്ളക്കടത്ത് ബന്ധമില്ലെന്നുമായിരുന്നു പൊലീസിനോടുള്ള മണിയുടെ പ്രതികരണം. എന്നാൽ, എസ്ഐടി പിടിമുറുക്കിയതിന് പിന്നാലെ ഇന്ന് ഹാജരാകാമെന്ന് മണി ഉറപ്പ് നൽകി. മണിക്ക് സിം കാർഡ് എടുത്ത് കൊടുത്തവരും ഇന്ന് ഹാജരാകും. ശബരിമല ഉൾപ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്നുള്ള ഉരുപ്പടികൾ മണി ഉൾപ്പെടുന്ന സംഘം കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും പത്താം പ്രതി ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്. പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഇന്ന് ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്നത്. രണ്ടാമത് പ്രതി ചേർത്ത ദ്വാരപാലക ശിൽപ കേസിൽ കൊല്ലം വിജിലൻസ് കോടതിയും പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിനിടെ റിമാൻഡിലുള്ള പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ സമർപ്പിക്കും.



