എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശ രീതി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

ദില്ലി: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം സംബന്ധിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. പ്രാതിനിധ്യ വോട്ടാവകാശ രീതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുനഃസ്ഥാപിച്ചിരുന്നു. എല്ലാ അംഗങ്ങള്‍ക്കും വോട്ടവരകാശമുണ്ടെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ഇതിനെതിരെയാണ് എസ്എൻഡിപി യോഗം അംഗങ്ങളായ വി വിജയകുമാർ, ധർമ്മരാജൻ എന്നിവർ അപ്പീൽ നൽകിയത്. 

എസ്എൻഡിപി യോഗത്തിന് ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമോ കേരള നോൺ ട്രേഡിങ് കമ്പനി നിയമമോ എന്നതിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. കേന്ദ്രസർക്കാർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണം എന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കാതെ ഉത്തരവ് പറയരുതെന്ന് ആവശ്യം. അഭിഭാഷകരായ ജെയിംസ് പി തോമസ്, എ കാർത്തിക് എന്നിവരാണ് ഹൈക്കോടതിയിലെ കക്ഷികൾക്കായി അപ്പീൽ സമർപ്പിച്ചത്. അഭിഭാഷകൻ റോയ് എബ്രഹാം ആണ് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിക്കായി തടസ്സഹർജി ഫയൽ ചെയ്തത്.