മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് കൽക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. മുള്ളറ സ്വദേശി ജംഷീറാണ് മരിച്ചത്. എന്നാൽ, ടാപ്പിംഗിനിടയിൽ അല്ല കാട്ടാനയുടെ അക്രമണമെന്നും വനമേഖലയോട് ചേർന്ന സ്ഥലത്ത് ജംഷീർ എന്തിനു എത്തിയെന്നതിൽ ദുരൂഹത ഉണ്ടെന്നും വനം വകുപ്പ് പറഞ്ഞു. പുലർച്ചെ മണലിയം പാടത്തു വെച്ചാണ് ജംഷീറിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ആക്രമിച്ച വിവരം ജംഷീർ തന്നെയാണ് സുഹൃത്തുക്കളെ മൊബൈൽ ഫോണിൽ വിളിച്ചു അറിയിച്ചത്. സുഹൃത്തുക്കൾ സ്ഥലത്തെത്തി ജംഷീറിനെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിച്ചു. ആശുപത്രിയിൽ എത്തിയ ഡി എഫ് ഒ യ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ജംഷീറിനോപ്പം മറ്റു രണ്ടു പേര് കൂടി സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വനം വകുപ്പ് പറയുന്നത്. കാട്ടാനയുടെ ആക്രമണം ഉണ്ടായതോടെ ഇവർ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. എന്തിനാണ് മൂവരും ഈ മേഖലയിൽ എത്തിയതെന്നു അന്വേഷിക്കുന്നുണ്ടെന്ന് നിലംബൂർ സൗത്ത് ഡി എഫ് ഒ പറഞ്ഞു. സംഭവത്തിൽ പോലീസും അന്വേഷണം നടത്തുന്നുണ്ട്.


