അതീവ സുരക്ഷ മേഖലയിൽ നിന്നാണ് ആനകൊമ്പുകൾ മോഷണം പോയത്. 2 കോടി രൂപ വില മതിപ്പ് വരുമെന്ന് നിഗമനം. ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്.
തിരുവനന്തപുരം: അതീവ സുരക്ഷമേഖലയായ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന ആനകൊമ്പുകള്‍ മോഷണം പോയി. സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബിൽ ബുധനാഴ്ച സംഘടിപ്പിച്ച പാർട്ടിക്ക് ശേഷമാണ് കൊമ്പുകള്‍ കാണാതായത്. സംസ്ഥാന സർക്കാർ വർഷങ്ങള്‍ക്ക് മുമ്പ് കൈമാറിയ ആനകൊമ്പുകളാണ് കാണാതായത്. 2 കോടി രൂപ വില മതിപ്പ് വരുമെന്ന് നിഗമനം. സംഭവത്തില്‍ പൂജപ്പര പൊലീസ് കേസെടുത്തു.
പലതരത്തിലെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ ആർക്കും സൈനിക ക്യാമ്പിലേക്ക് പ്രവേശനമുള്ളൂ. അതീവ സൂരക്ഷാമേഖലയിൽ നിന്ന് രണ്ട് ആനകൊമ്പുകൾ മോഷണം പോയത് അമ്പരപ്പിക്കുന്ന വിവരമാണ്. ബുധനാഴ്ച രാത്രി ഓഫീസേഴ്സ് ക്ലബിൽ ഡിജെ ഉള്‍പ്പെടെ പാർട്ടി നടന്നിരുന്നു. ഇതിലേക്ക് സൈനികരെ കൂടാതെ ശബ്ദവും വെളിച്ചവും സജീകരിക്കുന്നതിനായി 18 പേരെ പുറത്തുനിന്നും എത്തിച്ചിരുന്നു. രാത്രി ഏറെ വൈകിയാണ് പരിപാടികള്‍ കഴിഞ്ഞത്. വ്യാഴാഴ്ചയാണ് ക്ലബിനുള്ളിൽ പ്രദർശിപ്പിച്ചിരുന്ന ആനകൊമ്പുകള്‍ കാണാനില്ലെന്ന് അറിയുന്നത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയാണ് ആദ്യംമറിയിച്ചത്. രഹസ്യ അന്വേഷണം നടത്തിയെങ്കിലും ക്യാമ്പിനുള്ളിൽ നിന്നും ആനകൊമ്പുകള്‍ കണ്ടെത്തിയില്ല. ഇന്നലെ രാത്രിയിൽ പൂജപ്പുര പൊലിസ് കേസെടുത്തു അന്വേഷണം തുടങ്ങി. ക്യാമ്പിന് പുറത്തുനിന്നും വന്നവരെ കേന്ദ്രീകരിച്ചാണ് ആദ്യ അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മിലിറ്ററി ഇന്‍റലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ നേരിട്ടാണ് അന്വേഷണം വിലയിരുത്തുന്നത്.
രണ്ട് കോടി വിലമതിപ്പുള്ള ആനകൊമ്പുകള്‍ 1929 ലാണ് സംസ്ഥാന സർക്കാർ സൈനിക ക്യാമ്പിലേക്ക് കൈമാറിയതാണ്. സുരക്ഷിതമായി സൂക്ഷിക്കുമെന്നും തിരിച്ചാവശ്യപ്പെട്ടാൻ നൽകാമെന്നുള്ള ഉറപ്പിലാണ് കൊമ്പുകള്‍ വനംവകുപ്പ് കൈമാറിയത്. ആറുമാസം മുമ്പ് കൂടുതൽ ആനകൊമ്പുകള്‍ ആവശ്യപ്പെട്ട് സൈനിക ക്യാമ്പിൽ നിന്നും വീണ്ടും വനംവകുപ്പിന് കത്ത് ലഭിച്ചിരുന്നു. കേന്ദ്രാനുമതി കിട്ടാത്തതിനാൽ കൊമ്പുകള്‍ കൈമാറിയില്ല.

