മിക്ക എക്സിറ്റ് പോൾ ഫലങ്ങളും കേരളത്തിൽ യുഡിഎഫ് സർക്കാർ വരുമെന്ന് പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥി സർവേയിൽ വി.ഡി സതീശൻ മുന്നിട്ട് നിൽക്കുമ്പോൾ, കെ.സി വേണുഗോപാലിന്റെ ജനപിന്തുണയിൽ അപ്രതീക്ഷിത കുതിച്ചുചാട്ടം ദൃശ്യമാണ്. ഭരണ വിരുദ്ധ വികാരവും കോൺഗ്രസിന്റെ സംഘടനാ മികവുമാണ് യുഡിഎഫിന് അനുകൂലമായ ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
പ്രതീക്ഷിച്ചതുപോലെ യുഡിഎഫ് കേരളം പിടിക്കുമെന്ന് ഉറപ്പാക്കി എക്സിറ്റ് പോള്‍ ഫലങ്ങള്‍. പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന് തിരിച്ചടി നല്കി കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നാണ് ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ സര്‍വേ 78-90 സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നതെങ്കില്‍ പീപ്പിള്‍ പള്‍സ് 75-85 സീറ്റുകള്‍ പ്രവചിക്കുന്നു. സിഎന്‍എന്‍ വോട്ട് വൈബ് 70-80, പീപ്പിള്‍ പള്‍സ് 75-85, ടൈംസ് നൗ ജെവിസി 70-75, ജേര്‍ണോ മിറര്‍ 65-80, പീപ്പിള്‍ ഇന്‍സൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാര്‍ക്ക് 71-79 എന്നിങ്ങനെയാണ് മറ്റ് ഏജന്‍സികള്‍ യൂഡിഎഫ് ഭരണത്തിന് സാധ്യത കല്‍പ്പിക്കുന്നത്.
മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നാകണമെന്ന് 50 ശതമാനത്തിലേറെ കേരളത്തിലെ ജനത കരുതുന്നുവെന്നാണ് ദില്ലി കേന്ദ്രമായ പോള്‍ മന്ത്ര നടത്തിയ സര്‍വെ പറയുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന് സ്വാഭാവികമായി ലഭിക്കുന്ന മേല്‍ക്കൈ ഇത്തവണയും ലഭിച്ചു. എന്നാല്‍ പ്രീ പോള്‍ സര്‍വെകളുണ്ടായിരുന്ന പിന്തുണ കുറഞ്ഞുവെന്നതും കാണാം. എങ്കിലും ആ സര്‍വേയില്‍ കോണ്‍ഗ്രസില്‍ നിന്ന് സതീശനാണ് 21.2 ശതമാനം പേരും മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നത്. 20.5 ശതമാനം പേർ പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. പക്ഷെ, യഥാര്‍ത്ഥ ട്വിസ്റ്റ് കെസി വേണുഗോപാല്‍ ജനപിന്തുണ ഉയര്‍ത്തിയയിടത്താണ്. പ്രി പോള്‍ സര്‍വെകളില്‍ 2 മുതല്‍ 3 ശതമാനം മാത്രമായിരുന്നു മുഖ്യമന്ത്രി പദവിയില്‍ പരിഗണിക്കാന്‍ കെസി വേണുഗോപാലിന്റെ പിന്തുണ. അതാണ് കുത്തനെ ഉയര്‍ന്ന് 17.8 ശതമാനമായി വര്‍ധിച്ചത്. കെ കെ ഷൈലജ മുഖ്യമന്ത്രിയാകണമെന്ന് 11.2 ശതമാനം ആഗ്രഹിക്കുന്നുവെന്ന് സർവ്വേയിൽ പറയുന്നു. 11.2 പേരുടെ പിന്തുണയുമായി ചെന്നിത്തല അഞ്ചാം സ്ഥാനത്ത് തുടരുന്നതും കാണാം. രാജീവ് ചന്ദ്രശേഖർ 10.5 ശതമാനം പിന്തുണയോടെ പിന്നാലെയുണ്ട്.
മാറിയ രാഷ്ട്രീയ സാഹചര്യമാണ് കെസി വേണുഗോപാലിന് ഗ്രാഫ് ഉയര്‍ത്താന്‍ ഇടയാക്കിയതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കെസി വേണുഗോപാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖം ആയി മാറുകയായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ എഞ്ചിനിയറിംഗ് രംഗത്തെ വൈദഗ്ധ്യവും കെസി വേണുഗോപാലിന് ഗുണം ചെയ്തതായാണ് അവരുടെ വിലയിരുത്തല്‍. ലോക്സഭയിലും പുറത്തും ബിജെപിക്കും മോദി അമിത് ഷാ ദ്വയങ്ങള്‍ക്കെതിരായ പോരാട്ടം ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ കെ സി വേണുഗോപാലിനെ സ്വീകാര്യനാക്കിയതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂരിപക്ഷ-പിന്നോക്ക സമുദായങ്ങള്‍ക്ക് ഇടയിലും അദ്ദേഹത്തിന്റെ ജനപ്രീതി ഉയര്‍ന്നതായും അവര്‍ വിലയിരുത്തുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് പിണറായി വിജയന്റെ പിന്തുണയ്ക്ക് ഇടിവുണ്ടായി. 29 മുതല്‍ 32 ശതമാനം പേരുടെ പിന്തുണ ഉണ്ടായിരുന്ന പിണറായി വിജയന് പൊതുസ്വീകാര്യതിയില്‍ വലിയ ഇടിവാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം കെകെ ശൈലജ ഗ്രാഫ് ഉയര്‍ത്തുകയും ചെയ്തു. സിപിഎമ്മില്‍ നിന്ന് പിണറായി വിജയന് തൊട്ടുപിന്നിലാണ് കെ കെ ശൈലജ സ്ഥാനം പിടിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖറിന് രമേശ് ചെന്നിത്തലയുടെ അടുത്ത് സ്വീകാര്യത ലഭിച്ചുവെന്നത് ബിജെപി അണികളിലും ആവേശം നിറക്കുന്നു. ഇത്തവണ ബിജെപി നേട്ടം സീറ്റുകള്‍ പിഡിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. സിപിഎം-ബിജെപി ഡീലിന്റെ പ്രയോജനം ഏതെങ്കിലും മണ്ഡലങ്ങളിലുണ്ടായിട്ടുണ്ടോയെന്നാണ് കേരളം ഉറ്റുനോക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
പത്തിലേറെ എക്സിറ്റ് പോളുകള്‍ യുഡിഎഫിന് ഭരണം പ്രവചിക്കുമ്പോള്‍ അതിന് നിര്‍ണ്ണായകമായ ഘടകം കടുത്ത പിണറായി വിരുദ്ധതയും കോണ്‍ഗ്രസിന്റെ അഞ്ചിന ഇന്ദിരാ ഗ്യാരന്റിയും തന്നെയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ കരുതുന്നു. സാമുദായിക സംഘടനകളും മത സാമൂഹിക സംഘടനകളുമായി നല്ല ബന്ധം പുലര്‍ത്താന്‍ സാധിച്ചതും യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കുന്നതിന് ഘടകങ്ങളായി. ഒരു ഘട്ടത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും കോണ്‍ഗ്രസില്‍ നിന്ന് അകലം പാലിച്ചപ്പോള്‍ അത് തിരിച്ചടിയാകുമെന്ന് കണ്ട് അവരെ ചേര്‍ത്ത് നിര്‍ത്താന്‍ കെ സി വേണുഗോപാലിന് സാധിച്ചതും അനുകൂല സാഹചര്യം ഒരുക്കി.
തിരഞ്ഞെടുപ്പിന് മുന്നെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കാനും അത് അനുസരിച്ചുള്ള പദ്ധതികള്‍ ആസുത്രണം ചെയ്ത് നടപ്പാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞതും ഗുണകരമാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പ്രധാനം വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനായി കോണ്‍ഗ്രസ് സ്വീകരിച്ച നടപടികളാണ്. എഐസിസിയുടെ സാഹയത്തോടെ ബുത്ത് തലത്തില്‍ നിശ്ചിത തുക ശമ്പളമായി നിശ്ചയിച്ച് ആളെ നിശ്ചയിച്ചാണ് ഇത്തവണ വോട്ടര്‍ പട്ടിക പേര് ചേര്‍ക്കല്‍ യജ്ഞത്തില്‍ കോണ്‍ഗ്രസ് പങ്കാളിയായത്. അതിന്റെ പ്രയോജനം തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
