2021 മുതൽ 2022 ഏപ്രിൽ മാസം വരെയുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ പീഡനം നടന്നത്. കുട്ടിയെ ഭയപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഹരിപ്പാട്: ആലപ്പുഴയിൽ അഞ്ച് വയസ്സുകാരിയെ ഭയപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് അറുപത്തിരണ്ടര വർഷം തടവിനും 1,80,000 രൂപ പിഴയൊടുക്കാനും വിധിച്ച് കോടതി. പത്തിയൂർ സ്വദേശിയും 62 കാരനുമായ ശശി കെയെ ആണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 62.5 വർഷം തടവിന് വിധിച്ചത്. 2021 മുതൽ 2022 ഏപ്രിൽ മാസം വരെയുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ പീഡനം നടന്നത്. കുട്ടിയെ ഭയപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചത്.
ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ജി ഹരീഷാണ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എം സുധിലാലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എഎസ്ഐ പ്രദീപ്, എഎസ്ഐ ലതി കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ് എസ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു ഹാജരായി. എഎസ്ഐ വാണി പീതംബരൻ, എഎസ്ഐ സതീഷ് കെ.സി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


