കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഹരിപ്പാട് യുവാവിന് വെട്ടേറ്റു. പള്ളിപ്പാട് സ്വദേശി സജിയെ മുതുകുളം സ്വദേശി ബിനു കോശി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഹരിപ്പാട്: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്താൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. മുതുകുളം ചെമ്പകപ്പള്ളിയിൽ വീട്ടിൽ ബിനു കോശി (50) ആണ് പിടിയിലായത്. പള്ളിപ്പാട് തെക്കേക്കര സ്വദേശി സജി (46) ആണ് ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബിനു കോശിയുടെ ഭാര്യ സജിയുടെ സഹോദരിയിൽ നിന്ന് ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ബിനുവും സജിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. സംഭവദിവസം ബിനുവിന്റെ വീടിന് മുന്നിലെത്തി പണം ആവശ്യപ്പെട്ട സജിയെ പ്രതി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് സജി അവിടെ നിന്ന് മടങ്ങാൻ ശ്രമിക്കുന്നതിനിടെ, വീട്ടിനുള്ളിൽ നിന്ന് കത്തിയുമായി ഓടിയെത്തിയ ബിനു സജിയെ പിന്തുടർന്ന് കഴുത്തിന്റെ ഇടതുഭാഗത്ത് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ സജിയെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.