ബെംഗളൂരുവിൽ അയൽവാസിയുടെ ആൺപൂച്ച സ്വന്തം പെൺപൂച്ചയെ ഗർഭിണിയാക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ പോലീസ് ഇടപെട്ടു. പൂച്ചക്കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം ആർക്കെന്ന വാഗ്വാദത്തിനൊടുവിൽ, ഒരു മൂന്നാം കക്ഷിക്ക് കുഞ്ഞുങ്ങളെ കൈമാറാൻ പോലീസ് നിർദ്ദേശിച്ചതോടെ പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെട്ടു.

ളർത്തുമൃഗങ്ങളെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ വിചിത്രമായ തർക്കം ബെംഗളൂരുവിൽ പോലീസിന്‍റെ ഇടപെടലിലൂടെ സമാധാനപരമായി അവസാനിച്ചു. യാസിർ മുഷ്താഖ് എന്ന ഉപയോക്താവ് എക്സിലൂടെ പങ്കുവെച്ച ഈ സംഭവം ഇതിനോടകം സാമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.

പ്രശ്നക്കാരൻ അയൽവാസിയുടെ ആൺ പൂച്ച

ഒരു വീട്ടിലെ ആൺപൂച്ച അയൽവാസിയുടെ പെൺപൂച്ചയെ ഗർഭിണിയാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പെൺപൂച്ച നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെ തർക്കം കൂടുതൽ വഷളായി. 'അച്ഛൻ പൂച്ച' അയൽവാസിയുടേത് ആയതുകൊണ്ട് കുഞ്ഞുങ്ങളെ വളർത്തേണ്ട ഉത്തരവാദിത്തം അവർക്കാണെന്ന് വാദിച്ച് പെൺപൂച്ചയുടെ ഉടമസ്ഥർ നവജാത ശിശുക്കളെ അയൽവാസിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള വലിയ വാഗ്വാദത്തിലേക്ക് നയിച്ചു. ഒടുവിൽ അയൽവാസികൾ തന്നെ പോലീസിൽ വിവരമറിയിച്ചു.

Scroll to load tweet…

പരിഹാരം നിർദ്ദേശിച്ച് പോലീസ്

ശേഷാദ്രീപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വിഷയമറിഞ്ഞ പോലീസ് ആദ്യമൊന്ന് അമ്പരന്നെങ്കിലു ക്രമസമാധാനം ഉറപ്പ് വരുത്താൻ തീരുമാനിച്ചു. മധ്യസ്ഥരായെത്തി പോലീസ് ഒടുക്കം ആരും നിർബന്ധപൂർവം പൂച്ചയെ വളർത്തേണ്ടതില്ലെന്ന് നിർദ്ദേശിച്ചു. ഇതിനായി ഒരു നിഷ്പക്ഷനായ മൂന്നാം കക്ഷിയെ കണ്ടെത്തി കുഞ്ഞുങ്ങളെ അവർക്ക് കൈമാറാൻ ധാരണയായി. ഈ തീരുമാനത്തോട് ഇരു കുടുംബങ്ങളും യോജിക്കുകയും പൂച്ചക്കുഞ്ഞുങ്ങളെ പുതിയ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

നിർദ്ദേശങ്ങളുമായി നെറ്റിസെൺസ്

ഈ വാർത്തയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. പൂച്ചക്കുഞ്ഞുങ്ങളെ അമ്മയിൽ നിന്ന് വേർപെടുത്തിയതിനെ ചിലർ വിമർശിച്ചു. അതേസമയം, വളർത്തുമൃഗങ്ങളെ വന്ധ്യംകരിക്കുന്നത് നിർബന്ധമാക്കണമെന്നും, ഇതിനായി സർക്കാർ വാർഷിക ലൈസൻസ് ഫീസും ഇൻഷുറൻസും ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്തെത്തി. നഗരത്തിലെ പോലീസ് പട്രോൾ യൂണിറ്റുകൾക്ക് അസാധാരണമായ ഒരു അനുഭവമായി മാറിയ ഈ സംഭവം, ഇന്ത്യയിലെ വളർത്തുമൃഗങ്ങളുടെ കാര്യത്തിലുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയൊരു ചർച്ചയ്ക്ക് തന്നെ വഴിതുറന്നു.