തിരുവനന്തപുരത്ത് തെരുവുനായക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിരയായ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വലിയതുറ സ്വദേശി ഷിജിഷ് സ്റ്റാൻലി (32) ആണ് അറസ്റ്റിലായത്. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ കടയുടമകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് ഷിജിഷ് സമീപത്തെ കടയുടമയായ സ്ത്രീയെ അക്രമിച്ചത്.
സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തെന്നാണ് പരാതി. അക്രമത്തിനിരയായ സ്ത്രീ നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ, വലിയതുറ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഇയാൾക്കെതിരെ നിലവിൽ ഏഴ് അക്രമ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
