ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് വൈറസ് പകരാൻ സാധ്യത ഉള്ളതിനാൽ രോഗ ബാധയുള്ള പക്ഷികളെ കൈകാര്യം ചെയ്യുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് നിര്‍ദേശം.
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കും. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് നശിപ്പിക്കുന്നത്. ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആലപ്പുഴ ജില്ലയിൽ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നി പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കള്ളിങ്ങിനുള്ള ദ്രുതകർമ്മ സേന സജ്ജമായി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിർദേശിച്ചു.
ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് താറാവുകൾക്ക് രോഗബാധ. നെടുമുടിയിൽ കോഴികൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ , വേളൂർ എന്നീ വാർഡുകളിലാണ് രോഗം. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. ക്രിസ്തുമസ് സീസണിൽ താറാവുകൾ കൂട്ടത്തോടെ ചത്ത് തുടങ്ങിയതോടെ വലിയ ആശങ്കയിലാണ് താറാവ് കർഷകർ.
മൃഗസംരക്ഷണ വകുപ്പിന് ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനഫലം ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തിര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. മനുഷ്യരിലേക്ക് വൈറസ് പകരാൻ സാധ്യത ഉള്ളതിനാൽ രോഗ ബാധയുള്ള പക്ഷികളെ കൈകാര്യം ചെയ്യുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.


