വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തിൽ ഭീതി പരത്തിയ കാറിനും ഉടമയ്ക്കുമെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതോടെയാണ് വാഹനം കണ്ടെത്തിയത്. 

കൊല്ലം: വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച് കാർ. വൈറലായതോടെ കാറും ഉടമയെയും കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചു. മുഖത്തലയ്ക്ക് സമീപം വർക്ക്‌ഷോപ്പിൽ നിന്നാണ് എൻഫോഴ്സ്മെന്‍റ് ആർടിഒ ദിലുവിന്‍റെ നേതൃത്വത്തിലുള്ള സംഘം വാഹനം കണ്ടെത്തിയത്. രൂപമാറ്റം വരുത്തി പുതിയ നിറമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമ വാഹനം എത്തിച്ചതെന്ന് വർക്ക് ഷോപ് ജീവനക്കാർ പറഞ്ഞു.

വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍റേതാണ് വാഹനം. കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഒപ്പം മുഹമ്മദ് ഇര്‍ഫാന്‍റ് ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കുമെന്നും എംവിഡി വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതോടെ കാര്‍ ഉപയോഗശൂന്യമാകും.

ഇർഫാന്‍റെ വീട്ടിലും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം പരിശോധന നടത്തിയിരുന്നു. കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിച്ച കാറാണ് നിരത്തില്‍ തീ തുപ്പി ഓടിയത്. വലിയ രീതിയില്‍ തീ തുപ്പുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയ കാര്‍ വലിയ ശബ്‍ദത്തോടെയാണ് നിരത്തില്‍ ഓടിയത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്.