ചെല്ലാനം തീര സംരക്ഷണത്തിന്റെ രണ്ടാം ഘട്ട പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും സാമ്പത്തിക, സാങ്കേതിക അനുമതികൾ ലഭിക്കാത്തതിനാൽ നിർമ്മാണം ആരംഭിച്ചിട്ടില്ല. മൺസൂൺ അടുത്തെത്തിയതോടെ, സർക്കാർ പ്രചാരണത്തിൽ വിശ്വസിച്ച് വീടുകൾ നന്നാക്കിയ തീരദേശവാസികൾ വലിയ ആശങ്കയിലാണ്.
ചെല്ലാനം: മൺസൂൺ കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ കടലാക്രമണം നടക്കുന്ന പ്രദേശമാണ് ചെല്ലാനം. പതിറ്റാണ്ടുകളായി ചെല്ലാനം തീരം കടലാക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഓരോ വർഷം എല്ലാ പ്രതിരോധങ്ങളെയും തകർത്ത് കടലേറ്റം രൂക്ഷമാകുന്ന കാഴ്ചയാണ് ചെല്ലാനത്ത് കാണാനാവുക. ഒരു സ്ഥിരം പ്രതിരോധ സംവിധാനമെന്നത് ചെല്ലാനത്തുകാർക്ക് ഇന്നും സ്വപ്നം മാത്രം. ഏറ്റവും ഒടുവിലായി കഴിഞ്ഞ മാർച്ച് 7 -ന് ചെല്ലാനം തീര സംരക്ഷണത്തിന്റ രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചെങ്കിലും ഇതുവരെയായി രണ്ടാം ഘട്ട പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്ന ചെല്ലാനം തീരദേശവാസികൾ പറയുന്നു.
ഉദ്ഘാടനം നടത്തി, പക്ഷേ സാങ്കേതികാനുമതിയില്ല
കാലങ്ങളായി തീര സംരക്ഷണ നടപടികൾക്ക് വേണ്ടി സമരം ചെയ്യുന്ന ജനതക്ക് വലിയ ആശ്വാസം പകരുന്നതായിരുന്നു ഒന്നാം ഘട്ട പദ്ധതി. സ്വഭാവികമായും രണ്ടാം ഘട്ട പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ജനം ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ, പദ്ധതിക്ക് വേണ്ട സാമ്പത്തിക അനുമതിയോ സാങ്കേതിക അനുമതിയോ ലഭ്യമാക്കാതെ ഭരണാനുമതി മാത്രം നൽകിയാണ് രണ്ടാംഘട്ട ഉദ്ഘാടനം നടത്തിയതെന്നും അതിനാലാണ് ഇത്രയും ദിവസമായിട്ടും രണ്ടാം ഘട്ട പദ്ധതിയുടെ പണി ആരംഭിക്കാത്തതെന്നും ചെല്ലാനം ജനകീയ സമിതി ആരോപിച്ചു. പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ, സാങ്കേതികാനുമതി നൽകിയിട്ടില്ലെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു. ഒന്നാം ഘട്ടം 346 കോടി ചെലവഴിച്ച് 7.36 കി.മീ. സ്ഥലത്ത് കരിങ്കൽ ടെട്രാപോഡ് കടൽഭിത്തി നിർമ്മിച്ചു. 6.1 കിലോ മീറ്റർ ദൂരത്തേക്ക് 404 കോടി രൂപയുടെയാണ് രണ്ടാം ഘട്ട പദ്ധതി.
പദ്ധതി നടപ്പിലാക്കാൻ ഊരാളുങ്കലിനെ ചുമതലപ്പെടുത്തുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത് . എന്നാൽ ഇത് സംബന്ധിച്ച് കരാറുകളൊന്നും ആയിട്ടില്ലെന്നും സമര സമിതി ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ (WP(C)10189/2021) നിലവിലുള്ള കേസിൽ ഇലക്ഷൻ പെരുമാറ്റ ചട്ടം മാറിയതിന് ശേഷമേ സർക്കാർ തീരുമാനമെടുക്കൂവെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സമര സമിതി ചൂണ്ടിക്കാണിക്കുന്നു.
തീരദേശ ജനതയെ സർക്കാർ വഞ്ചിക്കുന്നു
രണ്ടാംഘട്ട ഉദ്ഘാടനം നടന്നപ്പോൾ ചെല്ലാത്തെ തീരജനത ഏറെ ആശ്വസിച്ചിരുന്നു. എന്നാൽ, ആഴ്ചകൾക്കുള്ളിൽ ആ ആശ്വാസം ആശങ്കയായെന്നും ഒരു മാസം കുടിക്കഴിഞ്ഞാൽ എത്തുന്ന മൺസൂണിനെ തീരദേശ ജനത ഭയത്തോടെയാണ് കാണുന്നതെന്നും സമരസമിതി ജനറൽ കൺവീനർ വി ടി സെബാസ്റ്റ്യൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. സർക്കാർ പ്രചാരണങ്ങൾ വിശ്വസിച്ച് ഈ വർഷം കടൽ ഭിത്തി വരുമെന്ന് കരുതി തീരദേശവാസികൾ തകർന്ന വീടുകൾ പലും വലിയ തുക ലോണെടുത്ത് നന്നാക്കി. പക്ഷേ. സംരക്ഷണ ഭിത്തിയില്ലാതെ എങ്ങനെയാണ് വരുന്ന മഴക്കാലം താണ്ടുകയെന്നത് തീരദേശവാസികളെ വലിയ ആശങ്കയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേത്തു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധൃതിപിടിച്ച് രണ്ടാംഘട്ട ഉദ്ഘാനം നടത്തിയ സർക്കാർ ചെല്ലാത്തത്തുകാരെ വഞ്ചിക്കുകയാണെന്നും സമരസമിതി ആരോപിച്ചു.


