കൊല്ലം കുണ്ടറയിൽ പൊതുനിരത്തിൽ തീ തുപ്പുന്ന സൈലൻസർ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും
കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ പൊതുജനങ്ങളെയും മറ്റ് വാഹനയാത്രികരെയും ഭീതിയിലാഴ്ത്തി തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. പള്ളിക്കൽ സ്വദേശിയായ മുഹമ്മദ് ഇർഫാൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി കണ്ടെത്തി. സംഭവത്തിന് പിന്നാലെ വാഹന ഉടമ ഒളിവിൽ പോയിരിക്കുകയാണ്.
നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഇതോടെ വണ്ടി നിരത്തിലിറക്കാനാകില്ല. വാഹന ഉടമയായ മുഹമ്മദ് ഇർഫാൻ്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച കാർ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. പൊതുനിരത്തുകളിൽ വലിയ ശബ്ദമുണ്ടാക്കിയും സൈലൻസറിലൂടെ തീ തുപ്പിയും നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്.


