ആലുവ വാഴക്കുളത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 51 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനെന്ന വ്യാജേന വാടകയ്ക്കെടുത്ത വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കൊച്ചി: ആലുവ വാഴക്കുളത്ത് നടത്തിയ പരിശോധനയിൽ 51 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ചിരുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി റുബെൽ മുല്ല(25)യെ തടിയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാഴക്കുളം ടി.എം.ജെ നഗറിലുള്ള വീട്ടിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചാക്കുകളിലും തറയിലും കൂട്ടിയിട്ട നിലയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇലക്ട്രോണിക് ത്രാസും ഇവിടെ നിന്ന് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.
പകൽ സമയം ആളുകൾ ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും. രാത്രിയിലാണ് പ്രതി ഇവിടെ എത്തിയിരുന്നത്. തന്ത്രപരമായാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത്. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ മനോജ് കെ. എൻ, സബ് ഇൻസ്പെക്ടർമാരായ അനീഷ് കുമാർ എൻ.ജി, കെ.എ നൗഷാദ്, സി.പി.ഒമാരായ റോബിൻ ജോയി, സി.ബി ബെനസിർ, മുഹമ്മദ് നൗഫൽ, വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


