പെരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്.
കൊച്ചി:അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകി കോടതി. എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെ ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ഏതൊരു കേസിലായാലും അറസ്റ്റ് ചെയ്യാനുള്ള കാരണം പ്രതിയെ അറിയിക്കണമെന്ന നിയമം പൊലീസ് പാലിച്ചില്ലെന്ന് കേസ് ഡയറിയിൽ നിന്നും വ്യക്തമായ സാഹചര്യത്തിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഋതു ജയന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യവും നൽകണം. കഴിഞ്ഞ വർഷം ജനുവരി 16നാണ് എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയൽവാസിയായ ഋതു നിർദാരുണം കൊലപ്പെടുത്തിയത്. പെരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. വേണുവും കുടുംബവും അപകീർത്തിപ്പെടുത്തിയതിനെ തുടർന്നാണ് ഇവരെ ആക്രമിച്ചതെന്ന് ഋതു മൊഴി നൽകിയിരുന്നു. പ്രതി ജാമ്യത്തിൽ ഇറങ്ങിയാൽ തന്നെ വീണ്ടും ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ കക്ഷി ചേർന്ന ജിതിൻ വാദിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് പ്രതി എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടത്.


