കാസർകോട് 12കാരിയെ മദ്രസ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 14 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. ഹോസ്‌ദുർഗ് പോക്സോ കോടതിയാണ് കിദൂർ സ്വദേശി അബ്‌ദുൾ ഹമീദിനെ ശിക്ഷിച്ചത്.
കാസർകോട്: പോക്സോ കേസിൽ മദ്രസ അധ്യാപകന് 14 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 3 മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. കിദൂർ സ്വദേശി അബ്‌ദുൾ ഹമീദിനെ(46)യാണ് ഹോസ്‌ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജ് സുരേഷ് പി എം ആണ് ശിക്ഷ വിധിച്ചത്. 12 കാരിയെ മദ്രസയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. 2023 നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം. നവംബർ മാസം ആദ്യം മുതൽ പല ദിവസങ്ങളിൽ മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് ക്ലാസ്സ് എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷ നിയമം 354 പ്രകാരം 3 വർഷം കഠിന തടവും , 5000/ രൂപ പിഴയും, പിഴ അട ച്ചില്ലെങ്കിൽ 3 മാസം അധിക തടവും, 354 (A)(2) പ്രകാരം 3 വർഷം കഠിന തടവും 5,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ, 3 മാസം അധിക തടവും പോക്സോ ആക്ട് 10 r/9(f) & (l) പ്രകാരം 5 വർഷം കഠിന തടവും, 25,000/ രൂപ പിഴയും, പിഴ അട ച്ചില്ലെങ്കിൽ 6 മാസം അധിക തടവും,75 ജെ ജെ ആക്ട് പ്രകാരം 3 വർഷം കഠിന തടവും 5,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ആണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. കുമ്പള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന അനീഷ് വി കെ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ എ ഹാജരായി.
