ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കോഴിക്കോട് സ്വദേശികളായ യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ നിക്ഷേപകരെ കണ്ടെത്തി, തുടക്കത്തില്‍ ലാഭവിഹിതം നല്കി വിശ്വാസം നേടിയ ശേഷമായിരുന്നു തട്ടിപ്പ്.
മലപ്പുറം: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ യുവാവും യുവതിയും പിടിയിൽ. കോഴിക്കോട് കോവൂര്‍ സ്വദേശി പണ്ടാരംകണ്ടി റമിഷ് (41), ചേളന്നൂര്‍ സ്വദേശി പറമ്പില്‍തൊടി സോന (23) എന്നിവരെയാണ് കാളികാവ് പൊലീസ് പിടികൂടിയത്. കാളികാവ് പൂങ്ങോട് സ്വദേശി ഹരിയുടെ പരാതിയില്‍ ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഹരീഷിന് 47 ലക്ഷം രൂപയാണ് നഷ്ടമായത്. കഴിഞ്ഞ മാസം 11നാണ് റമീഷ് പിടിയിലായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സോന ഇന്നലെ പിടിയിലായത്. കോഴിക്കോടും മലപ്പുറവും കേന്ദ്രീകരിച്ചാണ് തട്ടിപ്പ്.
തട്ടിപ്പ് രീതി ഇങ്ങനെ...
ആദ്യം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പരസ്യം നല്‍കും. ചെറിയ തോതില്‍ ലഭിക്കുന്ന നിക്ഷേപത്തിന് ആദ്യം കൃത്യമായ ലാഭവിഹിതം നല്‍കും. വന്‍ തുക നിക്ഷേപിക്കുന്നതോടെയാണ് ലാഭവിഹിതം ലഭിക്കാതാകുന്നത്. പിന്നീട് ഇവരുമായി ബന്ധമില്ലാതാകും. നിക്ഷേപം നല്‍കുന്നവര്‍ക്ക് പല അക്കൗണ്ടുകളാണ് നല്‍കുന്നത്. പിടിയിലായവരുടെ രണ്ടു പേരുടെയും ജോയിന്റ് അക്കൗണ്ടിലൂടെ ലക്ഷങ്ങള്‍ ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സി.ഐ കെ. അനു ദാസ് പറഞ്ഞു. രണ്ടുപേരും ഏജന്റ്റുകളാണെന്നാണ് പറഞ്ഞത്. മറ്റ് പ്രതികള്‍ ഉടന്‍ പിടിലാകും. സി.ഐ കെ. അനുദാസ്, എ.എ സ് ഐമാരായ അസ് ലം, സാബി റ,സി.പി ഒമാരായ നൗഫല്‍, ഷിംന എന്നിവരാണ് പ്രതികളെ പിടികൂടിയത്.


