കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനായ ദിനേശനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നിതിന്‍ ആനന്ദ്, പ്രജീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. വെട്ടേറ്റ ദിനേശന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴയില്‍ വച്ചാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്നും മുതവണ്ണാച്ച റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ച് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈക്കും വെട്ടേറ്റ ദിനേശനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. അപകട നില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.