കോഴിക്കോട് മാവൂർ റോഡിൽ നിന്ന് ആക്സസ് സ്കൂട്ടർ മോഷ്ടിച്ച കേസിൽ മടവൂർ സ്വദേശിയായ അഖിലിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പുല്ലാളൂരിൽ വെച്ച് ഇയാളെ പിടികൂടിയത് .
കോഴിക്കോട്: മാവൂര്‍ റോഡ് പരിസരത്തുനിന്ന് സ്കൂട്ടര്‍ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മടവൂര്‍ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടില്‍ വീട്ടില്‍ അഖിലിനെ(29) യാണ് കസബ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 18ാം തിയ്യതി മാവൂര്‍ റോഡിലെ സെല്‍ഫോണിക്സ് മൊബൈല്‍ സര്‍വീസ് സെന്ററിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ആക്സസ് സ്കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്.
ഗുരുവായൂരപ്പന് കോളേജ് സ്വദേശിയായ യുവാവിന്റെ സ്കൂട്ടറാണ് അഖില്‍ മോഷ്ടിച്ചത്. യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കസബ പോലീസ് സംഭവ സ്ഥലത്തേയും സമീപ പ്രദേശങ്ങളിലേയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പുല്ലാളൂരില്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഖിലിനെ കോടതിയില്‍ ഹാജരാക്കി.
2018ല്‍ എടപ്പാളിലുള്ള കെവിആര്‍ ബൈക്ക് ഷോറൂമില്‍ ഡിസ്പ്ലെ ചെയ്ത പള്‍സര്‍-220 ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2019ല്‍ കുന്ദമംഗലം എന്‍ഐടിക്ക് സമീപം യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും അടക്കം ഒട്ടേറെ കേസുകളും ഇയാള്‍ക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.


