രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കുഴൽനാടൻ അഭിപ്രായപ്പെട്ടത്. ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടുമെന്നും ദീപ്തിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഴൽനാടൻ കുറിച്ചു

കൊച്ചി: കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ എറണാകുളം ഡി സി സിക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയ ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്ത്. രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കുഴൽനാടൻ അഭിപ്രായപ്പെട്ടത്. ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടുമെന്നും ദീപ്തിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഴൽനാടൻ കുറിച്ചു. വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കുവച്ചകൊണ്ടുള്ള പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധമാണ് ദീപ്തി പരസ്യമായി പങ്കുവച്ചത്. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകിയ ദീപ്തി, പ്രതിഷേധം പരസ്യമാക്കി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ദീപ്തിയുടെ പരസ്യ പ്രതിഷേധം

തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി. മേയറെ നിശ്ചയിച്ചത് കെ പി സി സി മാനദണ്ഡങ്ങൾ മറികടന്നാണ്. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല. ജില്ലക്ക് പുറത്തു നിന്നുള്ള നേതാക്കൾ വോട്ടെടുപ്പിന് വന്നില്ല. ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചെന്നു ദീപ്തിയുടെ പരാതിയിലുണ്ട്. കെ പി സി സി സർക്കുലർ തെറ്റിച്ചാണ് മേയറെ തെരഞ്ഞെടുത്തതെന്നാണ് ദീപ്തി മേരി വർഗീസ് പറഞ്ഞത്. കെ പി സി സിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. കൗൺസിലർമാരിൽ കൂടുതൽ പേര് അനുകൂലിക്കുന്ന ആളെ മേയർ ആക്കണം എന്നതാണ് പാർട്ടി നിലപാട്. എന്നാൽ കൊച്ചിയിൽ അതുണ്ടായില്ല. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്‍റേഷനും എൻ വേണുഗോപാലും ആണ് കൗൺസിലർമാരെ കേട്ടത്. ഇവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമാണെന്നും ദീപ്തി വ്യക്തമാക്കി.

മിനി മോളും ദീപക് ജോയിയും മേയർ

2025 തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയിലേക്ക് ഡിസംബർ 26 ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധികളായി വി കെ മിനി മോളെയും ഷൈനി മാത്യുവിനെയും തീരുമാനിച്ചതായി ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് അറിയിച്ചത്. ആദ്യ രണ്ടര വർഷം വി കെ മിനിമോളാകും കൊച്ചി മേയർ. ദീപക് ജോയി ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറായി പ്രവർത്തിക്കും. പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ആയി ഷൈനി മാത്യുവും, ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.