മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 65 എന്‍ 6229 സ്വിഫ്റ്റ് കാറിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 95.93 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു

സുല്‍ത്താന്‍ബത്തേരി: ചില്ലറവില്‍പ്പനക്കായി കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവ് പിടിയില്‍. കോട്ടക്കല്‍ വെസ്റ്റ് വില്ലൂര്‍ കൈതവളപ്പില്‍ വീട്ടില്‍ ഷമീം (33) നെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 65 എന്‍ 6229 സ്വിഫ്റ്റ് കാറിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 95.93 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. എസ് ഐ രാംകുമാര്‍, എ എസ് ഐ ഗോപാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ലബ്നാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍, അനിത് കുമാര്‍ എന്നിവരാണ് മുത്തങ്ങ തകരപ്പാടിയിലെ ചെക്‌പോസ്റ്റില്‍ വാഹനപരിശോധന നടത്തിയത്. പ്രതി എവിടെ നിന്നാണ് എം ഡി എം എ വാങ്ങിയതെന്നും ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയിരുന്നതെന്നതും അടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.

കോഴിക്കോടും എംഡിഎംഎ വേട്ട

അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നഗരത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട നടന്നു എന്നതാണ്. ബംഗളൂരുവില്‍ നിന്നും വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ചു കടത്തിയ 250 ഗ്രാം എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പുമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന ബസുകളെ ലഹരി മരുന്ന് കടത്താന്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് വല വിരിച്ചത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന യുവാക്കളെ സംശയം തോന്നിയതിനാലാണ് ഡാന്‍സാഫ് സംഘം തടഞ്ഞു വെച്ചത്.. ഇവരുടെ കൈവശമുണ്ടായിരുന്നത് വാട്ടര്‍ ഹീറ്റര്‍ അഴിച്ചു പരിശോധിച്ചപ്പോഴാണ് ഹീറ്ററിന്‍റെ സ്റ്റീല്‍ ടാങ്കിനുള്ളില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയില്‍ എം ഡി എം എ അടക്കമുള്ള ലഹരി മരുന്ന് കണ്ടെത്തിയത്. 250 ഗ്രാം എം ഡി എം എ,99 എല്‍ എസ് ഡി സ്റ്റാമ്പ്, 44 ഗ്രാം എക്സ്റ്റസി ടാബ്ലറ്റ് എന്നിവയാണ് കസ്റ്റഡിയിലെടുത്തത്.