വേദന അസഹ്യമാകുമ്പോൾ രണ്ട് ഗുളിക കഴിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ കൃത്യമായി ഒരു ടാബ്ലെറ്റ് വച്ച് പോലും കഴിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്
കാട്ടിക്കുളം:സംസ്ഥാനത്തെ പതിനായിരത്തിലേറെ അരിവാൾ രോഗികൾക്ക് കൃത്യ സമയത്ത് മരുന്ന് കിട്ടാതെ ദുരിതത്തിൽ. വേദന മാറാനുള്ള മരുന്നാണ് ലഭിക്കാത്തത്. ഇതിന് പിന്നാലെ ഭക്ഷ്യ കിറ്റും പെൻഷനും കൃത്യ സമയത്തും ലഭിക്കുന്നില്ലെന്നാണ് പരാതി. ഹെൽത്ത് സെന്ററുകളിൽ മരുന്നില്ല. എന്നും കഴിക്കേണ്ട മരുന്നുകളാണ് ലഭിക്കാത്തത്. ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് എന്നീ മരുന്നുകളാണ് ലഭിക്കാത്തത്. നിലവിൽ എല്ലാ സ്ഥലത്തും മരുന്നില്ലെന്നാണ് പറയുന്നത്. ജില്ലാ ആശുപത്രികളിൽ നിന്ന് 10 എണ്ണം മാത്രമാണ് നൽകുന്നത്. വേദന അസഹ്യമാകുമ്പോൾ രണ്ട് ഗുളിക കഴിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ കൃത്യമായി ഒരു ടാബ്ലെറ്റ് വച്ച് പോലും കഴിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അരിവാൾ രോഗികളിൽ ഏറിയ പങ്കും പാവപ്പെട്ടവരാണ്. ഏതെങ്കിലും രീതിയിൽ പണം കണ്ടെത്തി മരുന്ന് വാങ്ങാൻ ശ്രമിക്കുമ്പോൾ മരുന്ന് കിട്ടാനുമില്ലാത്ത സ്ഥിതിയാണെന്നും അരിവാൾ രോഗികൾ വിശദമാക്കുന്നത്.

ഏറെക്കാലം സമരം ചെയ്താണ് ഗുളിക സർക്കാർ പദ്ധതിയിലൂടെ നൽകാൻ തുടങ്ങിയത്. മരുന്ന് കഴിക്കാതായാൽ അസഹ്യമായ വേദനയാണ് സഹിക്കേണ്ടി വരുന്നത്. വേദന അസഹ്യമാവുമ്പോൾ ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതായുള്ള സാഹചര്യവുമുണ്ട്. പുറത്ത് നിന്ന് വാങ്ങാൻ പറ്റാത്ത സാഹചര്യമില്ലാത്ത ആദിവാസികളാണ് രോഗികളിലേറെയും. ഒരു ഗുളികയ്ക്ക് 16 രൂപയോളമാണ് പുറത്ത് നിന്ന് വാങ്ങുമ്പോൾ വേണ്ടി വരുന്നത്. വയനാട്, പാലക്കാട് ജില്ലയിലെ ആദിവാസി വിഭാഗത്തിലുള്ളവരാണ് അരിവാൾ രോഗികളിലേറെയും. അരിവാൾ രോഗികളുടെ പ്രതിസന്ധിയിൽ ഇന്ന് തന്നെ ഇടപെടൽ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.


