തൃശൂര്‍ ചേലക്കരയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. മദ്യപാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

തൃശൂര്‍: വീടിനുള്ളില്‍ യുവാവ് മരിച്ച സംഭവത്തില്‍ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലക്കര തോട്ടുപാലം പുളിക്കല്‍ വീട്ടില്‍ അന്‍വറി (32) നെ യാണ് ചേലക്കര സി.ഐ.ആര്‍ സുജിത്ത്കുമാര്‍ അറസ്റ്റ് ചെയ്തത്. ഒരേ വീട്ടില്‍ താമസിക്കുന്ന അന്‍വറും ഇളയ സഹോദന്‍ അന്‍സാറും (27) തമ്മിലുണ്ടായ വാക്കുതര്‍ക്കവും അടിപിടിയുമാണ് അന്‍സാറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സഹോദങ്ങള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഡ്രൈവറായ അന്‍സാര്‍ ജേഷ്ഠന്‍ അന്‍വറു മൊത്താണ് വീട്ടില്‍ കഴിയുന്നത്. അന്‍വറിന്റെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതിനാല്‍ അന്‍വറും , അന്‍സാറും വീട്ടില്‍ തനിച്ചാണ്. ബസ് കണ്ടക്ടറായ അന്‍വര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സുഹൃത്തുക്കളുമൊത്ത് വീട്ടില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതും അടിപിടിയിലെത്തിയതും. തുടര്‍ന്ന് ബന്ധുക്കളെത്തി ഇവരെ പിന്തിരിപ്പിച്ചിരുന്നു. പിന്നീട് അന്‍വര്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി അന്‍വറിനോട് വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്‍സാറിനെ അകത്താക്കി വീട് അടച്ച് പോയ അന്‍വര്‍ വീണ്ടും വീട്ടില്‍ തിരിച്ചെത്തുകയും കലഹിക്കുകയും ചെയ്തതായും പറയുന്നു. തുടര്‍ന്ന് ബസില്‍ കിടന്ന് ഉറങ്ങുകയും രാവിലെ ജോലിയ്ക്ക് പോവുകയും ചെയ്തു.

രാത്രിയിലുണ്ടായ വഴക്ക് അറിഞ്ഞ കുടുംബത്തിലുള്ളവര്‍ ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് അന്‍സാനെ കോണിപ്പടിയ്ക്ക് സമീപം മരിച്ചു കിടക്കുന്നത് കണ്ടത്. അടുത്ത വീട്ടിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അന്‍വറിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.