തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ.എം. നിധീഷ് പ്രസിഡന്റായും വൈസ് പ്രസിഡന്റായി സെബെറ്റ വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് ചൊവ്വന്നൂരിന്റെ ഭാര്യയാണ് സെബെറ്റ

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസിന് ഭരണം. രാജിയില്ലെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. രണ്ട് എസ്ഡിപിഐ അംഗങ്ങള്‍ നിരുപാധികം പിന്തുണച്ചതോടെയാണ് ചൊവ്വന്നൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടിയത്. ആകെ 14 അംഗങ്ങളില്‍ എല്‍.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും എസ്ഡിപിഐ രണ്ടും ബി.ജെ.പി. ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. ചൊവ്വന്നൂര്‍ പഞ്ചായത്ത് രൂപീകരിച്ചത് മുതല്‍ ഒരു ടേമില്‍ നാല് വര്‍ഷം മാത്രമാണ് യു.ഡി.എഫ്. പഞ്ചായത്ത് ഭരിച്ചിട്ടുള്ളത്. ബാക്കി എല്ലാം എല്‍.ഡി.എഫ്. ആയിരുന്നു. ഇടതുമുന്നണിയെ ഭരണനേതൃത്വത്തില്‍നിന്ന് മാറ്റി നിര്‍ത്തുകയെ ലക്ഷ്യത്തോടെയാണ് എസ്.ഡി.പി.ഐ. കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ.എം. നിധീഷ് പ്രസിഡന്റായും വൈസ് പ്രസിഡന്റായി സെബെറ്റ വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് ചൊവ്വന്നൂരിന്റെ ഭാര്യയാണ് സെബെറ്റ. എസ്.ഡി.പി.ഐ. പിന്തുണയോടെ ഭരണം പിടിച്ചടക്കിയ മറ്റ് സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനങ്ങള്‍ രാജിവെച്ചെങ്കിലും ചൊവ്വന്നൂരില്‍ സംസ്ഥാന നേതൃത്വം പറഞ്ഞാലും രാജിവെക്കില്ലന്ന നിലപാടിലാണ്. പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലിസ് ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ സ്ഥിരമായി സന്ദര്‍ശിച്ച് അണികള്‍ക്ക് ആവേശം പകര്‍ന്ന പഞ്ചായത്തിലാണ് എസ്.ഡി.പി.ഐയുടെ പിന്തുണയോടെ മണ്ഡലം ഭാരവാഹികളുടെ മൗനാനുവാദത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിട്ടുള്ളത്.

പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ ഇരുവരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് ഭരണത്തിനുവേണ്ടി വര്‍ഗീയ ശക്തികളുമായി കൂട്ടുചേര്‍ന്ന കോണ്‍ഗ്രസ് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് സി.പി.എം. ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെതിരേ ജനധിപത്യ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജനകീയ പ്രതിഷേധമുയരണമെന്ന് സി.പി.എം. കുന്നംകുളം ഏരിയാ കമ്മറ്റി സെക്രട്ടറി കെ. കൊച്ചനിയന്‍ ആവശ്യപ്പെട്ടു.