എച്ച് 1 ബി വിസ ലോട്ടറിയിൽ പരാജയപ്പെട്ടതിനെ തുടർന്ന് യുഎസിലെ ജോലി നഷ്ടപ്പെട്ട ഇന്ത്യൻ ടെക്കി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. 1.90 കോടി രൂപ ശമ്പളമുണ്ടായിട്ടും 40 ലക്ഷത്തിന്‍റെ വായ്പ എങ്ങനെ വീട്ടുമെന്ന ആശങ്ക പങ്കുവെച്ചപ്പോൾ, സഹതാപത്തേക്കാൾ കൂടുതൽ വിമർശനമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

രണകൂടങ്ങളുടെയോ ഭരാധിപന്മാരുടെയോ ചില തീരുമാനങ്ങൾ ഏറ്റവും കുടുതൽ ബാധിക്കുന്നത് സാധാരണക്കാരെയോ, കുടിയേറ്റക്കാരെയോ ഒക്കെയാകും. പറഞ്ഞ് വരുന്നത് യുഎസ് പ്രസിഡന്‍റിന്‍റെ വിസാ നിയന്ത്രണ തീരുമാനത്തെ കുറിച്ചാണ്. എച്ച് 1 ബി വിസ യുഎസിൽ കശർനമാക്കിയ ട്രംപിന്‍റെ തീരുമാനം ഇന്ത്യയെ വലിയ രീതിയിലാണ് ബാധിച്ചത്. ലക്ഷങ്ങൾ കൊടുത്ത് പഠിച്ചിറങ്ങുന്ന ഏതൊരു ടെക്കിയുടെയും ആഗ്രഹം യുഎസിൽ ഒരു ജോലിയാണ്. എന്നാൽ എച്ച് 1 ബി വിസാ നിയന്ത്രണം ആ സ്വപ്നങ്ങളെ ഇല്ലാതാക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഏറ്റവും ഒടുവിലായി യുഎസിൽ 1.90 കോടി രൂപ വാർഷിക ശമ്പളമുണ്ടായിരുന്ന ഒരു ഇന്ത്യൻ ടെക്കി, എച്ച് 1 ബി വിസ തെരഞ്ഞെടുപ്പിൽ തള്ളിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നെന്നും നാട്ടിലുള്ള 40 ലക്ഷത്തിന്‍റെ കടം എങ്ങനെ വീട്ടുമെന്നും ആശങ്കപ്പെട്ട് പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പക്ഷേ. സഹാതാപത്തെക്കാൾ വിമ‍ർശനമായിരുന്നു കുറിപ്പിന് താഴെ കൂടുതലായും എഴുതപ്പെട്ടത്.

എച്ച് 1 ബി വിസ കിട്ടിയില്ല, വായ്പ എന്ത് ചെയ്യും?

'എന്‍റെ വിസാ തിയതി കഴിഞ്ഞു. എച്ച് 1 ബി ലോട്ടറിയിൽ നിന്നും ഞാൻ തള്ളിപ്പോയി. എന്‍റെ യുഎസ് തൊഴിലുടമയ്ക്ക് ഇന്ത്യയിൽ ഓഫീസില്ല. അതിനാൽ ഒരു ഇന്‍റേണൽ ട്രാൻസ്ഫറിനോ ഇന്ത്യയിൽ നിന്നുമൊരു റിമോട്ട് ജോലിക്കോ സാധ്യതയില്ല. എനിക്ക് മറ്റൊരു ചോഴ്സില്ല. എല്ലാ പാക്ക് ചെയ്യുക പോവുക എന്നല്ലാതെ' നിരാശയോടെ യുവാവ് തന്‍റെ യുഎസിലെ സ്ഥിതി വ്യക്തമാക്കി. സമീപ കാലത്തായി ഏറെ പേരെ നേരിട്ട് ബാധിച്ചിരിക്കുന്ന പ്രശ്നം. വമ്പൻ ശമ്പളത്തിൽ നിന്നും പെട്ടെന്ന്, അതും തന്‍റെ കാരണം കൊണ്ടല്ലാതെ ഇറങ്ങി. തൊഴിൽ രഹിതനായി നിൽക്കേണ്ടിവരികയെന്നാൽ അതത്ര സുഖകരമായ ഒരു കാര്യമല്ല. സ്വാഭാവികമായും കാഴ്ചക്കാർ അസ്വസ്ഥരായി. പക്ഷേ, പിന്നീട് വായിച്ച കാര്യങ്ങൾ അവരെ ശുണ്ട്ഠി പിടിപ്പിക്കുക തന്നെ ചെയ്തു. 'ഇതിനെല്ലാം പുറമെ, എനിക്ക് ഇപ്പോഴും 40 ലക്ഷത്തിന്‍റെ വായ്പാ കുടിശ്ശികയുണ്ട്. ജോലിയില്ലാതെ ഈ കടം എങ്ങനെ വീട്ടിമെന്നതിന്‍റെ സമ്മർദ്ദം, മത്സരം കൂടുതലുള്ള അഭിമുഖങ്ങളിൽ വിജയിക്കാൻ കഴിയാത്തത് എന്‍റെ സമാധാനം കെടുത്താൻ തുടങ്ങിയിരിക്കുന്നു.'

വിമർശനവും ഉപദേശവും

ആ വാക്കുകൾ വായനക്കാരന്‍റെ സാമാധ്യ ബോധത്തെ വല്ലാതെ ഉലച്ചു. യുഎസിൽ 2,00,000 ഡോളർ (1.90 കോടി രൂപ ) ശമ്പളമുണ്ടായിട്ടും ഇന്ത്യയിലെ 40 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ച് തീർക്കാൻ കഴിഞ്ഞില്ലെന്ന യുവാവിന്‍റെ കുറിപ്പ് വായനക്കാരെ അസ്വസ്ഥമാക്കി. പലരും സ്വന്തം ജീവിത പ്രാരാബ്ധങ്ങളുമായി തട്ടിച്ച് നോക്കി യുവാവിന്‍റെ മണി മാനേജ്മെന്‍റിനെ രൂക്ഷമായി വിമർശിച്ചു. ചിലർ കണക്കുകൾ വച്ച്, 1.90 കോടി ശമ്പളും ഉണ്ടായിരുന്നെങ്കിൽ എത്ര മാസം കൊണ്ട് 40 ലക്ഷം രൂപയുടെ വായ്പ്പ അടച്ച് തീർക്കാൻ കഴിയുമായിരുന്നെന്ന് വിശദമാക്കി. വരവ് അനുസരിച്ച് ചെലവ് ചെയ്യാൻ ആദ്യം പഠിക്കണമെന്ന് മറ്റ് ചിലർ ഉപദേശിച്ചു. പഠിച്ചിറങ്ങുമ്പോൾ ഉണ്ടായിരുന്ന 50 ലക്ഷത്തിന്‍റെ ലോൺ ഇന്ത്യയിൽ ജോലി ചെയ്ത് അടച്ച് തീർത്തതിന്‍റെ കണക്കുകളായിരുന്നു മറ്റൊരാൾ നിരത്തിയത്.