പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ഡെപോസിറ്റർമാരുടെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലുമാണ് ഈ നടപടി. ബാങ്കിൻ്റെ പ്രവർത്തനം ഉടനടി അവസാനിപ്പിക്കാനാണ് ഉത്തരവ്.

മുംബൈ: പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. തീരുമാനം ഉടനടി നടപ്പിൽ വരും വിധമാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ബാധ്യതകൾ എല്ലാം കൊടുത്ത് തീർക്കാൻ ആവശ്യമായ ഫണ്ട് പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ പക്കലുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ബാങ്കിൽ ഡെപോസിറ്റ് ചെയ്തവരുടെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനമെന്നാണ് പേടിഎം പേമെൻ്റ്സ് ബാങ്കിനെ കുറിച്ചുള്ള ആർബിഐ റിപ്പോർട്ട്. അനുവദിച്ച ബാങ്കിങ് ലൈസൻസിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

1949-ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 22(4) പ്രകാരമാണ് ഈ നടപടി. ഇന്നത്തെ പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ ലൈസൻസ് റദ്ദാക്കൽ പ്രാബല്യത്തിൽ വന്നു. ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 5(b) പ്രകാരമുള്ള 'ബാങ്കിങ്' ബിസിനസ്സോ, സെക്ഷൻ 6-ൽ പറയുന്ന മറ്റ് അനുബന്ധ സേവനങ്ങളോ നൽകാൻ ഇനി ഇവർക്ക് സാധിക്കില്ല. അതേസമയം പേടിഎം യുപിഐ സേവനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.