പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ അശോക് ലാഹിരിയെ നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാനായി നിയമിച്ചു. സുമൻ ബേരിക്ക് പകരമാണ് അദ്ദേഹത്തിന്റെ നിയമനം. ഇതോടൊപ്പം ഗോവർദ്ധൻ ദാസിനെ നീതി ആയോഗ് അംഗമായും കേന്ദ്രസർക്കാർ നിയമിച്ചിട്ടുണ്ട്.
ദില്ലി: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ അശോക് ലാഹിരിയെ നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ വൈസ് ചെയർമാൻ സുമൻ ബേരിക്ക് പകരമാണ് അദ്ദേഹം ഈ പദവിയിലേക്ക് എത്തുന്നത്. കേന്ദ്രസർക്കാരിൻ്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു അശോക് ലാഹിരി. നിലവിൽ പശ്ചിമ ബംഗാളിലെ ബാലൂർഘട്ടിൽ നിന്നുള്ള എംഎൽഎയാണ്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്ഥാനാർത്ഥിയല്ല.
ഇദ്ദേഹത്തോടൊപ്പം പശ്ചിമ ബംഗാളിൽ നിന്ന് തന്നെയുള്ള ഗോവർദ്ധൻ ദാസിനെ നീതി ആയോഗിൻ്റെ അംഗമായും കേന്ദ്രസർക്കാർ നിയമിച്ചു. ഭോപ്പാൽ ഐഐഎസ്ഇആർ ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമാണ് ഇദ്ദേഹം. സാമ്പത്തിക നയരൂപീകരണത്തിൽ ദീർഘകാലത്തെ പരിചയസമ്പത്തുള്ളയാളാണ് അശോക് ലാഹിരി. 15-ാം ധനകാര്യ കമ്മീഷൻ അംഗം, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ, ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവിടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൊൽക്കത്ത പ്രസിഡൻസി യൂണിവേഴ്സിറ്റി, ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ നിന്നാണ് ഇദ്ദേഹം ബിരുദ പഠനം പൂർത്തിയാക്കിയത്.
പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് രണ്ട് പേരുടെയും നിയമനം. നീതി ആയോഗിന്റെ ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനങ്ങൾ വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയർമാൻ. വൈസ് ചെയർമാൻ ആണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2015-ൽ പ്ലാനിംഗ് കമ്മീഷന് പകരമായാണ് നീതി ആയോഗ് നിലവിൽ വന്നത്.


