കൊക്കോ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ഇറക്കുമതി കുറയ്ക്കാനുമായി ഇന്ത്യ 'നാഷണല്‍ മിഷന്‍ ഓണ്‍ കൊക്കോ' എന്ന പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. 2040-ഓടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ചോക്ലേറ്റ് പ്രേമികള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ മധുരിക്കുന്ന വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍. കൊക്കോ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനായി 'നാഷണല്‍ മിഷന്‍ ഓണ്‍ കൊക്കോ' എന്ന ബൃഹത് പദ്ധതിക്ക് ഇന്ത്യ തുടക്കമിടുന്നു. 2040-ഓടെ കൊക്കോയുടെ ഇറക്കുമതി പൂര്‍ണ്ണമായും ഒഴിവാക്കി ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

എന്തുകൊണ്ട് പുതിയ മിഷന്‍?

ഇന്ത്യയിലെ ചോക്ലേറ്റ്, ഭക്ഷണ സംസ്‌കരണ മേഖലകള്‍ അതിവേഗം വളരുകയാണ്. എന്നാല്‍ ഇതിനാവശ്യമായ കൊക്കോയുടെ 20 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി വലിയൊരു ഭാഗവും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. പ്രതിവര്‍ഷം ഏകദേശം 866 ദശലക്ഷം ഡോളറിലധികം (ഏകദേശം 7200 കോടി രൂപ) ആണ് കൊക്കോ ഇറക്കുമതിക്കായി ഇന്ത്യ ചെലവാക്കുന്നത്. 2040 ആകുമ്പോഴേക്കും ഇന്ത്യയിലെ കൊക്കോയുടെ ആവശ്യം 4.67 ലക്ഷം ടണ്ണായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ വിടവ് നികത്താന്‍ ആഭ്യന്തര ഉല്‍പ്പാദനം കൂട്ടുകയല്ലാതെ മറ്റു വഴികളില്ല.

പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

കൊക്കോ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു 'നാഷണല്‍ മിഷന്‍' രൂപീകരിക്കാനാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇതിന്റെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്:

സെന്റര്‍ ഓഫ് എക്‌സലന്‍സ് : കൊക്കോ കൃഷിയില്‍ ഗവേഷണങ്ങള്‍ക്കും പരിശീലനത്തിനുമായി പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

സാമ്പത്തിക സഹായം: കര്‍ഷകര്‍ക്ക് കൃഷി തുടങ്ങുന്നതിനും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനും നയപരമായ പിന്തുണയും സാമ്പത്തിക സഹായവും ഉറപ്പാക്കും.

ഡിജിറ്റല്‍ ട്രാക്കിംഗ്: കൊക്കോയുടെ ഉല്‍പ്പാദനം മുതല്‍ വിപണനം വരെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നിരീക്ഷിക്കും.

കൊക്കോ കൃഷി: അറിയേണ്ട കാര്യങ്ങള്‍

അമേരിക്കയിലെ ആമസോണ്‍ തടങ്ങളില്‍ നിന്നുള്ള വിളയായ കൊക്കോ, ഈര്‍പ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് നന്നായി വളരുന്നത്. 15 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള പ്രദേശങ്ങള്‍ അനുയോജ്യം. 25 ഡിഗ്രിയാണ് ഏറ്റവും ഉത്തമം. വര്‍ഷത്തില്‍ 150-200 സെന്റിമീറ്റര്‍ മഴ ആവശ്യമാണ്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയില്‍ കൊക്കോ കൃഷിയില്‍ മുന്നില്‍ നില്‍ക്കുന്നത്.

ലോകത്തെ കൊക്കോ ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും ഐവറി കോസ്റ്റ്, ഘാന, നൈജീരിയ, കാമറൂണ്‍ എന്നീ നാല് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. ഈ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സ്വന്തം മണ്ണില്‍ കൊക്കോ വിപ്ലവം സൃഷ്ടിക്കാനാണ് ഇന്ത്യയുടെ പുറപ്പാട്. പദ്ധതി വിജയിക്കുന്നതോടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനവും രാജ്യത്തിന് വലിയ ലാഭവും ഉറപ്പാക്കാന്‍ സാധിക്കും.