ജനുവരിയിലെ ഈ വൻ നിക്ഷേപം ഈ സാമ്പത്തിക വർഷത്തെ കണക്കുകളിലും വലിയ മാറ്റമുണ്ടാക്കി

ദില്ലി: 2026 ജനുവരിയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകർ നിക്ഷേപിച്ചത് റെക്കോർഡ് തുക. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 16,944 കോടി രൂപയാണ് ഇവർ വിപണിയിൽ എത്തിച്ചത്. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. 2024 ഒക്ടോബറിന് ശേഷം ചെറുകിട നിക്ഷേപകരിൽ നിന്ന് ഇത്രയും വലിയ തുക വിപണിയിലേക്ക് എത്തുന്നത് ഇതാദ്യമായാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. "2026 ജനുവരിയിൽ വ്യക്തിഗത നിക്ഷേപകർ 16,944 കോടി രൂപയുടെ അറ്റനിക്ഷേപം സെക്കൻഡറി മാർക്കറ്റിൽ നടത്തി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇത് വലിയൊരു കുതിച്ചുചാട്ടമാണെന്നാണ് റിപ്പോർട്ട്.

ജനുവരിയിലെ ഈ വൻ നിക്ഷേപം ഈ സാമ്പത്തിക വർഷത്തെ കണക്കുകളിലും വലിയ മാറ്റമുണ്ടാക്കി. നേരത്തെ വിപണിയിൽ നിന്ന് കൂടുതൽ പണം പുറത്തേക്ക് പോയ അവസ്ഥയായിരുന്നു. എന്നാൽ പുതിയ നിക്ഷേപം വന്നതോടെ, ഈ സാമ്പത്തിക വർഷത്തെ അറ്റനഷ്ടം 687 കോടി രൂപയായി കുറഞ്ഞു. ഇതോടെ ഈ വർഷം ചെറുകിട നിക്ഷേപകരുടെ ഇടപാടുകൾ ഏകദേശം വരവും ചിലവും തുല്യമായ അവസ്ഥയിലേക്ക് അടുത്തു.

സെക്കൻഡറി മാർക്കറ്റിന് പുറമെ, പ്രൈമറി മാർക്കറ്റിലും (ഐപിഒ പോലുള്ള പുതിയ ഓഹരികൾ) നിക്ഷേപകർ സജീവമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഐപിഒകളിലെ നിക്ഷേപം കൂടി കണക്കിലെടുക്കുമ്പോൾ, ഈ സാമ്പത്തിക വർഷം ചെറുകിട നിക്ഷേപകരിൽ നിന്നുള്ള ആകെ അറ്റനിക്ഷേപം 40,685 കോടി രൂപയാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും പുതിയ ഓഹരികളിൽ നിക്ഷേപിക്കാൻ ആളുകൾക്ക് താല്പര്യമുണ്ടെന്നാണ് ഇത് കാണിക്കുന്നത്.

ജനുവരിയിൽ വലിയ മുന്നേറ്റം ഉണ്ടായെങ്കിലും, 2025-26 സാമ്പത്തിക വർഷത്തിൽ (FY26) മൊത്തത്തിൽ ചെറുകിട നിക്ഷേപകർ അല്പം കരുതലോടെയാണ് നീങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വർഷം (FY25) 1.59 ലക്ഷം കോടി രൂപയുടെ റെക്കോർഡ് നിക്ഷേപം നടന്ന സ്ഥാനത്ത്, ഈ വർഷം ഐപിഒ ഉൾപ്പെടെയുള്ള നിക്ഷേപം അതിലും വളരെ കുറവാണ്.

വിപണി സ്ഥിരത കൈവരിക്കുന്ന സമയങ്ങളിൽ നിക്ഷേപകർ പണം മുടക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. ജനുവരിയിൽ ശക്തമായി തിരിച്ചുവന്നെങ്കിലും, ഇന്ത്യൻ ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകർ കരുതലോടെയാണ് ഈ വർഷം ഇടപെട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.