അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി യുഎസ് വാണിജ്യ വകുപ്പ് 126% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ഇന്ത്യ നല്‍കുന്ന സബ്സിഡികള്‍ തങ്ങളുടെ ആഭ്യന്തര വിപണിയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യുഎസ് വാണിജ്യ വകുപ്പ് തീരുമാനിച്ചു. ഇന്ത്യ സോളാര്‍ മേഖലയ്ക്ക് അന്യായമായ രീതിയില്‍ സബ്സിഡികള്‍ നല്‍കുന്നുണ്ടെന്നും ഇത് അമേരിക്കന്‍ ആഭ്യന്തര നിര്‍മ്മാതാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 86% മുതല്‍ 143% വരെയും ലാവോസിന് 81 ശതമാനവും നികുതി ചുമത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു എന്നാണ് യുഎസ് നിലപാട്. ചൈനീസ് സോളാര്‍ നിര്‍മ്മാതാക്കള്‍ അമേരിക്കന്‍ നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്പാദനം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റുന്നതായി പരാതി ഉയര്‍ന്നിരുന്നു. കമ്പോഡിയ, വിയറ്റ്നാം, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് നേരത്തെ അമേരിക്ക ഇത്തരത്തില്‍ നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.

2024-ല്‍ ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതി 79.2 കോടി ഡോളറായിരുന്നു (ഏകദേശം 6,600 കോടി രൂപ). ഇത് 2022-നെ അപേക്ഷിച്ച് ഒന്‍പത് മടങ്ങ് കൂടുതലാണ്. അമേരിക്കന്‍ വിപണിയിലെ മൊത്തം സോളാര്‍ ഇറക്കുമതിയുടെ 57 ശതമാനവും ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്.

ഓഹരി വിപണിയില്‍ ഇടിവ്

അമേരിക്കയുടെ നീക്കം ഇന്ത്യന്‍ സോളാര്‍ കമ്പനികളുടെ ഓഹരികളെ ബാധിച്ചു. പ്രമുഖ കമ്പനികളായ വാരി എനര്‍ജീസ്, പ്രീമിയര്‍ എനര്‍ജീസ് എന്നിവയുടെ ഓഹരി വിലയില്‍ 5 മുതല്‍ 10 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ നികുതി സോളാര്‍ 'സെല്ലുകള്‍ക്ക്' മാത്രമാണെന്നും പാനലുകളെ ബാധിക്കില്ലെന്നുമുള്ള വിശദീകരണം വന്നതോടെ ഓഹരികള്‍ നേരിയ തോതില്‍ തിരിച്ചുകയറി.

ആശങ്കയായി പുതിയ നികുതികള്‍

നേരത്തെ ആഗോള തലത്തില്‍ ട്രംപ് പ്രഖ്യാപിച്ച തീരുവകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോളാര്‍ മേഖലയെ ലക്ഷ്യമിട്ട് പുതിയ നീക്കം. നിലവില്‍ 10 ശതമാനമായി നിശ്ചയിച്ചിട്ടുള്ള ഇറക്കുമതി തീരുവ 15 ശതമാനമായി ഉയര്‍ത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം ആദ്യം ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ടിട്ടും സോളാര്‍ മേഖലയിലെ ഈ കടുത്ത നടപടി വ്യവസായ ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്.