സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നല്കേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാൽ ഇത് ലോക്സഭാ സെക്രട്ടറി ജനറലിന് നല്കും
ദില്ലി: ലോക്സഭ സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം. വനിതാ എംപിമാർക്കെതിരെ സ്പീക്കർ അസത്യം പറഞ്ഞുവെന്നും സർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നോട്ടീസ് നൽകാനാണ് തീരുമാനം. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നല്കേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാൽ ഇത് ലോക്സഭാ സെക്രട്ടറി ജനറലിന് നല്കും. പ്രമേയം പരിഗണിക്കുകയാണെങ്കിൽ ഏതെങ്കിലും മുതിർന്ന അംഗം അധ്യക്ഷത വഹിക്കേണ്ടി വരും.
ഇന്ത്യ സഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തിനൊപ്പം, വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കർ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു, എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടും.
നരേന്ദ്രമോദി സർക്കാറിന്റെ കാലത്ത് സ്പീക്കർക്ക് എതിരായ അവിശ്വാസ നോട്ടീസ് ഇതാദ്യമായാണ് വരുന്നത്. നേരത്തെ രാജ്യസഭയിൽ അധ്യക്ഷനായിരുന്ന ജഗ്ദീപ് ധൻകർക്കെതിരെ നോട്ടീസ് നൽകിയെങ്കിലും ഇത് ഉപാധ്യക്ഷൻ തള്ളി കളഞ്ഞിരുന്നു. രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ ബജറ്റ് ചർച്ചയും ബഹളത്തിൽ മുങ്ങാനാണ് സാധ്യത.


