സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ്. മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. സൽമാൻ രാജാവിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. 

റിയാദ്: സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന പൊതുവായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്‍റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ നടപടി.

മാപ്പ് അനുവദിക്കപ്പെട്ട തടവുകാരുടെ മോചനം എത്രയും വേഗത്തിലാക്കാനും അവർക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള സൗകര്യമൊരുക്കാനും മന്ത്രാലയം നിർദ്ദേശം നൽകി. സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഈ മാനുഷിക നടപടി. തടവുകാരോടും അവരുടെ കുടുംബങ്ങളോടും ഭരണകൂടം കാണിക്കുന്ന ഈ വലിയ കാരുണ്യത്തിന് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് നന്ദി അറിയിച്ചു. 

ശിക്ഷിക്കപ്പെട്ടവരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനും അവരെ മികച്ച പൗരന്മാരായി മാറ്റാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രാജകീയ ഉത്തരവ് നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഈ നടപടി ഗുണഭോക്താക്കളിലും അവരുടെ കുടുംബങ്ങളിലും വലിയ സന്തോഷമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.