കുവൈത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിൽ നിന്ന് ഏകദേശം 55 കോടിയിലധികം ഇന്ത്യൻ രൂപ വിലമതിക്കുന്ന സ്വർണ്ണം മോഷ്ടിച്ച ഏഷ്യക്കാരനായ മാനേജർ അറസ്റ്റിലായി. കഴിഞ്ഞ നാല് വർഷമായി ഇൻവോയ്‌സുകളിൽ കൃത്രിമം കാണിച്ചാണ് ഇയാൾ മോഷണം നടത്തിയത്.  

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിൽ നിന്ന് ഏകദേശം രണ്ട് ദശലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 55 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങളും സ്വർണക്കട്ടികളും മോഷ്ടിച്ച ഏഷ്യക്കാരനായ പ്രവാസി പിടിയിലായി. തലസ്ഥാന ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ മാനേജരായി ജോലി ചെയ്തിരുന്ന പ്രതി, കഴിഞ്ഞ നാല് വർഷമായി ജ്വല്ലറിയിലെ ഇൻവോയ്‌സുകളിൽ കൃത്രിമം കാണിച്ചും സ്റ്റോക്കിൽ കുറവ് വരുത്തിയുമാണ് വൻതോതിൽ സ്വർണം കടത്തിയത്. സ്വർണവിലയിലുണ്ടായ വൻ വർധനവാണ് ഇത്തരമൊരു മോഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ഒന്നിലധികം ജ്വല്ലറികളുടെ ഉടമയായ കുവൈത്ത് പൗരൻ തന്റെ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ഒരു ഷോപ്പിൽ മാത്രം രണ്ട് ദശലക്ഷം ദിനാറിന്റെ കുറവ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. മോഷ്ടിച്ച ആഭരണങ്ങൾ വീണ്ടെടുക്കുന്നതുവരെ പ്രതിക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ കൃത്യമായ ഇടവേളകളിൽ സ്റ്റോക്ക് പരിശോധനകളും അക്കൗണ്ടിംഗ് സംവിധാനങ്ങളും നടപ്പിലാക്കണമെന്ന് സുരക്ഷാ അധികൃതർ ഉടമകളോട് നിർദ്ദേശിച്ചു. വിശ്വാസപൂർവ്വം ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.