കടൽ മാർഗ്ഗം കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് ഇറാനിയൻ പൗരന്മാർക്ക് അപ്പീൽ കോടതി വധശിക്ഷ വിധിച്ചു. കുവൈത്തിന്റെ സമുദ്രാതിർത്തിയിൽ വെച്ച് കോസ്റ്റ് ഗാർഡ് ആണ് ഇവരെ പിടികൂടിയത്.
കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തൽ, വിതരണം എന്നീ കുറ്റകൃത്യങ്ങളിൽ കുവൈത്ത് കോടതിയുടെ നിർണ്ണായക വിധി. കടൽ മാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് ഇറാനിയൻ പൗരന്മാർക്ക് കോടതി വധശിക്ഷ വിധിച്ചു. ജഡ്ജി ഡോ. ഫഹദ് ബു സ്വാലിബിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് പ്രതികൾക്ക് വധശിക്ഷ നൽകാൻ ഉത്തരവിട്ടത്.
തങ്ങൾ മയക്കുമരുന്നിന് അടിമകളാണെന്നും ഇറാനിൽ നിന്ന് ബോട്ടിൽ മയക്കുമരുന്നുമായി കുവൈത്തിലേക്ക് പുറപ്പെട്ടതാണെന്നും പ്രതികൾ കോടതിയിൽ സമ്മതിച്ചു. മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് കുവൈത്ത് പൗരന് നൽകാനായിരുന്നു ഈ നീക്കം. എന്നാൽ കുവൈത്തിന്റെ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ കോസ്റ്റ് ഗാർഡ് പട്രോളിംഗ് സംഘം ഇവരെ തടയുകയായിരുന്നു. ബോട്ടിൽ നിന്ന് ലഹരിമരുന്ന് ശേഖരം പിടിച്ചെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് കേസുകളിൽ ഒന്നാണിത്. മയക്കുമരുന്ന് കടത്തിനെതിരെ കുവൈത്ത് സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ വിധിയെ വിലയിരുത്തുന്നത്.


