സ്വകാര്യ സന്ദർശനത്തിനായി ദുബൈയിലെത്തിയ ശതകോടീശ്വരൻ ഇലോൺ മസ്കിനെ നേരിട്ടെത്തി സ്വീകരിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ. മസ്‌കിനെ അരികിലിരുത്തി ദുബൈ നഗരത്തിലൂടെ കാറോടിച്ച് കൊണ്ടുപോകുന്ന ശൈഖ് ഹംദാന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ദുബൈ: ലോകത്തെ അതിസമ്പന്നനായ ഇലോൺ മസ്‌ക് സ്വകാര്യ സന്ദർശനത്തിനായി ദുബൈയിലെത്തി. ദുബൈയിലെത്തിയ മസ്കിനെ നേരിട്ടെത്തി സ്വീകരിച്ച് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മസ്‌കിനെ അരികിലിരുത്തി ദുബൈ നഗരത്തിലൂടെ കാറോടിച്ച് കൊണ്ടുപോകുന്ന ശൈഖ് ഹംദാന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ശൈഖ് ഹംദാൻ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ശൈഖ് ഹംദാനും മസ്കും സ്വന്തം മക്കളുടെ കൈപിടിച്ച് മജ്ലിസിലേക്ക് നടന്നുപോകുന്ന ഫോട്ടോസും വൈറലായി. ബഹിരാകാശ പര്യവേക്ഷണം, നൂതന സാങ്കേതിക വിദ്യകൾ, നിർമ്മിത ബുദ്ധി എന്നിവയുൾപ്പെടെ മസ്‌കുമായി ചർച്ചകൾ നടത്തിയെന്ന് അദ്ദേഹം കുറിച്ചു. ഒരു സ്വകാര്യ ജെറ്റിനുള്ളിൽ മസ്‌കുമായി സംസാരിച്ചിരിക്കുന്നതും, അദ്ദേഹത്തിന് കൈകൊടുക്കുന്നതും, നേരിട്ട് കാറോടിച്ച് മസ്‌കിനെ നഗരം ചുറ്റിക്കുന്നതും ചിത്രങ്ങളിൽ കാണാം. ആഗോള പുരോഗതിക്കായി നൂതന വിദ്യകൾ സമന്വയിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഇരുനേതാക്കളും ചർച്ച ചെയ്തു.
ദുബൈയുടെ ഭാവി വികസനത്തിൽ മസ്‌കിന്‍റെ കമ്പനികളായ സ്‌പേസ് എക്‌സ്, ടെസ്‌ല, ദി ബോറിംഗ് കമ്പനി എന്നിവയ്ക്കുള്ള പ്രാധാന്യമാണ് ഈ കൂടിക്കാഴ്ച വ്യക്തമാക്കുന്നത്. പ്രധാനമായും 'ദുബൈ ലൂപ്പ്' എന്ന വിപ്ലവകരമായ ഭൂഗർഭ ഗതാഗത സംവിധാനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. 2025 ഫെബ്രുവരിയിൽ വേൾഡ് ഗവൺമെന്‍റെ സമ്മിറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ കൂടുതൽ നടപടികൾ ചർച്ചയായി. സാധാരണയായി തന്ത്രപ്രധാനമായ ബന്ധങ്ങൾക്കും വിദേശ പ്രതിനിധികൾക്കും മാത്രം നൽകാറുള്ള സ്വീകരണമാണ് ശൈഖ് ഹംദാൻ നേരിട്ട് മസ്‌കിന് നൽകിയത് എന്നത് ദുബൈ ഈ പങ്കാളിത്തത്തിന് നൽകുന്ന പ്രാധാന്യമാണ് വെളിപ്പെടുത്തുന്നത്.


