സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രവാസി അധ്യാപകരെ ഒഴിവാക്കാൻ അഞ്ച് വർഷത്തെ പദ്ധതിക്ക് തുടക്കമിട്ട് കുവൈത്ത്. എട്ട് വിഷയങ്ങളിൽ ഇനി സ്വദേശികൾ മാത്രം. കുവൈത്തി ബിരുദധാരികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് പ്രവാസി അധ്യാപകരെ ഘട്ടം ഘട്ടമായി ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനുള്ള വിപുലമായ അഞ്ച് വർഷത്തെ പദ്ധതിക്ക് സിവിൽ സർവീസ് കമ്മീഷൻ രൂപരേഖ തയ്യാറാക്കി. അധ്യാപകരുടെ എണ്ണത്തിൽ നിലവിൽ മിച്ചമുള്ള എട്ട് പ്രത്യേക വിഷയങ്ങളിലാണ് പ്രവാസി അധ്യാപകരെ ഒഴിവാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്ലാമിക വിദ്യാഭ്യാസം, കായികം, ഫ്രഞ്ച് ഭാഷ, ഹോം ഇക്കണോമിക്സ്, ആർട്ട് എഡ്യൂക്കേഷൻ, കിന്റർഗാർട്ടൻ, സൈക്കോളജി, സോഷ്യൽ സ്റ്റഡീസ് എന്നീ വിഭാഗങ്ങളിലാണ് ഈ വൻ മാറ്റം നടപ്പിലാക്കുന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം 3,757 വനിതാ അധ്യാപകരും 38 പുരുഷ അധ്യാപകരും ഉൾപ്പെടെ ആകെ 3,795 പ്രവാസി അധ്യാപകരെയാണ് ഈ പുതിയ നയം നേരിട്ട് ബാധിക്കുക. 2026–2027 അധ്യയന വർഷം അവസാനിക്കുന്നതോടെയാണ് പദ്ധതിയുടെ ഔദ്യോഗിക നടപടികൾ ആരംഭിക്കുന്നത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഭാഗമായി ആദ്യ നാല് വർഷങ്ങളിൽ പ്രതിവർഷം 766 അധ്യാപകരെ വീതവും അവസാന വർഷം ബാക്കിയുള്ള 731 പേരെയും സേവനത്തിൽ നിന്ന് ഒഴിവാക്കും. ഇതോടെ നിശ്ചിത എട്ട് വിഷയങ്ങളിൽ പ്രവാസി അധ്യാപകരുടെ സാന്നിധ്യം പൂജ്യം ശതമാനമായി കുറയും.
കുവൈത്തി ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും പ്രാദേശിക തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് നിയമനങ്ങൾ ക്രമീകരിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. നിലവിൽ ഈ വിഷയങ്ങളിൽ ആവശ്യത്തിലധികം അധ്യാപകർ ഉണ്ടെന്ന സിവിൽ സർവീസ് കമ്മീഷന്റെ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വരും വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയിലെ സ്വദേശിവൽക്കരണ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് കുവൈത്ത് ഭരണകൂടത്തിന്റെ നീക്കം.


