റമദാൻ മാസത്തോടനുബന്ധിച്ച് തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി. ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം പ്രകടിപ്പിച്ചവരെയാണ് പൊതുമാപ്പിനായി പരിഗണിച്ചിരിക്കുന്നത്.
ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി. റമദാൻ മാസത്തിന്റെ തുടക്കത്തിൽ എല്ലാ വർഷവും അമീർ നടത്തുന്ന കാരുണ്യപ്രവൃത്തിയുടെ ഭാഗമായാണ് ഈ നടപടി. മോചിപ്പിക്കപ്പെട്ട തടവുകാർക്ക് അവരുടെ കുടുംബങ്ങളോടൊപ്പം ചേർന്ന് പുണ്യമാസം ആഘോഷിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
അമീരി ദിവാനാണ് വ്യാഴാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം പ്രകടിപ്പിച്ചവരെയാണ് പൊതുമാപ്പിനായി പരിഗണിച്ചിരിക്കുന്നത്. ഇവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ വരാനും പുതിയൊരു ജീവിതം തുടങ്ങാനും ഈ തീരുമാനം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അമീരി ഉത്തരവ് പ്രകാരം മോചനത്തിന് അർഹരായവരുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ തടവുകാരെ ജയിൽ വിമുക്തരാക്കും.


