തുടർച്ചയായ ആറ് സിക്‌സുള്‍പ്പെടെ ഡർബനില്‍ അന്ന് കേവലം 12 പന്തിലായിരുന്നു യുവി അർദ്ധ സെഞ്ചുറി തികച്ചത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ ശതകം

2007 ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഓർമയില്ലെ. കുട്ടിക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു ഓവറില്‍ ആറ് സിക്‌സ് പിറന്ന മത്സരം. അന്ന് എല്ലാത്തിനും കാരണമായത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടർ ആൻഡ്രു ഫ്ലിന്റോഫിന്റെ നാക്കായിരുന്നു. 

അന്ന് ഫ്ലിന്റോഫ് യുവരാജിനോട് എന്താണ് പറഞ്ഞതെന്ന് അറിയാമോ. ആറ് സിക്‌സറുകളുടെ ചൂട് സ്റ്റുവർട്ട് ബ്രോഡും ഇംഗ്ലണ്ടും അറിയാൻ കാരണമായ ആ വാക്കുകള്‍. ട്വന്റി 20 ലോകകപ്പിലെ മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആവേശവും അപൂർവതയും നിറഞ്ഞ ഓവറിലേക്ക് നയിച്ച നിമിഷം.

അന്ന് 18-ാം ഓവറില്‍ പന്തെടുത്തത് ഫ്ലിന്റോഫായിരുന്നു. യോർക്കർ എറിഞ്ഞ ഫ്ലിന്റോഫിനെ അനായാസം യുവി ബൗണ്ടറി കടത്തി. അത് ഫ്ലിന്റോഫിനത്ര രസിച്ചില്ല. ഭാഗ്യം കൊണ്ടാണ് ബൗണ്ടറി ലഭിച്ചത്, ഞാൻ നിന്റെ കഴുത്തറക്കാൻ പോകുകയാണ്. ഇതായിരുന്നു ഫ്ലിന്റോഫ് യുവിയോട് പറഞ്ഞത്.

മറുപടി പറയാതെ വിടാൻ യുവി തയാറായില്ല. ഉടൻ തന്നെ ബാറ്റ് ചൂണ്ടിയിട്ട് യുവി ഫ്ലിന്റോഫിനോട് പറഞ്ഞു. നീ ഈ ബാറ്റ് കണ്ടോ, ഇത് വെച്ച് നിന്നെ എവിടെയാണ് ഞാൻ അടിക്കുക എന്ന് അറിയാമോ..

പിന്നാലെ സംഭവിച്ചത് പറയേണ്ടതില്ലല്ലോ...ബ്രോഡിനെതിരെ ആദ്യ സിക്സ് നേടിയിട്ട് യുവി ഫ്ലിന്റോഫിനെ നോക്കിയൊന്ന് ചിരിച്ചു...ശേഷം തലയൊന്ന് കുലുക്കി ബൗണ്ടറിയിലേക്ക് തിരികെ നടക്കുക മാത്രമാണ് ഫ്ലിന്റോഫ് ചെയ്തത്. ശേഷം അഞ്ച് സിക്സുകൂടി ഗ്യാലറിയിലെത്തി.

ഡർബനില്‍ അന്ന് കേവലം 12 പന്തിലായിരുന്നു യുവി അർദ്ധ സെഞ്ചുറി തികച്ചത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ ശതകം. യുവിയുടെ ബാറ്റിങ് മികവില്‍ 218 റണ്‍സായിരുന്നു ഇന്ത്യ അടിച്ചുകൂട്ടിയത്. 18 റണ്‍സിന് ഇന്ത്യ ജയിക്കുകയും ചെയ്തു.