ആന്ത്രോപിക്ക് പോലുള്ള എതിരാളികളിൽ നിന്നുള്ള മത്സരത്തെ തുടർന്ന്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ കമ്പനിയുടെ എഐ പദ്ധതികളുടെ നേതൃത്വത്തിലേക്ക് മടങ്ങിയെത്തി. എഐ കോഡിംഗ് കഴിവുകൾ വർധിപ്പിക്കാൻ 'സ്ട്രൈക്ക് ടീം' എന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് ഗൂഗിൾ.

കാലിഫോര്‍ണിയ: ടെക് ലോകത്ത് വീണ്ടും വലിയ ചർച്ചയാകുകയാണ് ഗൂഗിളിന്‍റെ പുതിയ നീക്കം. ആന്ത്രോപിക്ക് പോലുള്ള എതിരാളികളിൽ നിന്നുള്ള സമ്മർദ്ദം ഉയരുന്നതിനിടെ, ഗൂഗിൾ സഹസ്ഥാപകനായ സെർജി ബ്രിൻ വീണ്ടും കമ്പനിയുടെയും കൃത്രിമ ബുദ്ധി (AI) പദ്ധതികളുടെയും മുൻനിരയിൽ എത്തി. 2022-ൽ ഓപ്പൺഎഐ പുറത്തിറക്കിയ ചാറ്റ്‍ജിപിടി ആഗോള ശ്രദ്ധ നേടിയപ്പോൾ, ഗൂഗിൾ അപ്രതീക്ഷിതമായി പിന്നിലായെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. അന്ന് കമ്പനി സിഇഓ സുന്ദർ പിച്ചൈ കോഡ് റെഡ് പ്രഖ്യാപിച്ച സംഭവവും ശ്രദ്ധേയമായിരുന്നു.

ഗൂഗിളിന്‍റെ എഐ പദ്ധതിയെ നയിക്കാന്‍ സെർജി ബ്രിൻ

ഇപ്പോൾ, അതേ സാഹചര്യത്തിലേക്ക് വീണ്ടും കടക്കുകയാണെന്ന സൂചനകളോടെയാണ് ഗൂഗിൾ 'സ്‍ട്രൈക്ക് ടീം' എന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഗവേഷകരും എൻജിനീയർമാരും അടങ്ങുന്ന ഈ സംഘം, കമ്പനിയുടെയും എഐ കോഡിംഗ് മോഡലുകളുടെയും കഴിവ് വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ആന്ത്രോപിക്ക് പുറത്തിറക്കിയ പുതിയ എഐ മോഡലുകൾ, പ്രത്യേകിച്ച് കോഡ് ജനറേഷൻ മേഖലയിൽ നേടിയ പുരോഗതി ഗൂഗിളിനെ കൂടുതൽ ശക്തമായ നടപടികളിലേക്ക് നയിച്ചിരിക്കുകയാണ്.

ഗൂഗിളിന്‍റെ ജെമിനി എഐ മോഡലുകൾ ഇപ്പോഴും ആന്ത്രോപിക്ക് കോഡിംഗ് ടൂളുകളേക്കാൾ പിന്നിലാണെന്ന ആശങ്ക കമ്പനിയുടെ ഗവേഷകരിൽ നിലനിൽക്കുന്നു. ഇതിനെ മറികടക്കാൻ, സ്വയം മെച്ചപ്പെടുന്ന എഐ സിസ്റ്റങ്ങൾ വികസിപ്പിക്കാനാണ് ഗൂഗിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപയോക്താവിന്‍റെ ആവശ്യങ്ങൾ മനസ്സിലാക്കി, ഫയലുകൾ വിശകലനം ചെയ്‌ത്, പുതിയ സോഫ്റ്റ്‌വെയർ സ്വതന്ത്രമായി നിർമ്മിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് ലക്ഷ്യം.

സെർജി ബ്രിനും ഗൂഗിൾ ഡീപ്പ് മൈൻഡിന്‍റെ സിടിഒയും ഈ സംഘത്തെ നേരിട്ട് നയിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവർ ജീവനക്കാരോട് സങ്കീർണ്ണവും പല ഘട്ടങ്ങളുള്ള ജോലികൾക്ക് എഐ ഏജന്‍റുകളെ കൂടുതൽ പ്രയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ, ഗൂഗിളിന്‍റെ ഏകദേശം 50 ശതമാനം കോഡ് മാത്രമാണ് എഐ ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്നത്. എന്നാൽ ആന്ത്രോപിക്കിൽ ഈ ശതമാനം ഏറെ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആന്ത്രോപിക്കിന്‍റെ വേഗത്തിലുള്ള വളർച്ച, എഐ മേഖലയിലെ ശക്തമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. 2026 മാർച്ചോടെ കമ്പനിയുടെ വരുമാനം 30 ബില്യൺ ഡോളർ കടന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ചില ഉപയോക്താക്കൾ ക്ലോഡ് എഐയുടെ പ്രകടനം കുറയുന്നതായി വിമർശിക്കുകയും ചെയ്യുന്നു. ഗൂഗിളിന്‍റെ പുതിയ നീക്കങ്ങൾ, ഭാവിയിൽ എഐ കോഡിംഗ് രംഗത്ത് കടുത്ത മത്സരത്തിന് വഴി തെളിയിക്കുമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News