നീറ്റ് പരീക്ഷ പാസായിട്ടും ഇഡബ്ല്യുഎസ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ട 19-കാരനായ അഥർവ ചതുർവേദി, സുപ്രീം കോടതിയിൽ സ്വന്തമായി കേസ് വാദിച്ചു. വാദത്തിനൊടുവിൽ, കോടതി അഥർവയ്ക്ക് സ്വകാര്യ മെഡിക്കൽ കോളേജിൽ താൽക്കാലിക എംബിബിഎസ് സീറ്റ് അനുവദിച്ചു.

രു കേസുമായി കോടതിയിൽ പോയാൽ ജീവിതകാലം മുഴുവന്‍ പിന്നെ അതിന്‍റെ പുറകേ നടക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് ഇന്ത്യയിലെ കോടതി സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ജഡ്ജിമാരുടെ കുറവാണ് ഇതിനോരു പ്രധാന കാരണമായി പലപ്പോഴും ചൂണ്ടിക്കാട്ടാറുള്ളത്. എന്നാൽ, ജബൽപൂരിൽ നിന്നുള്ള 19 വയസ്സുള്ള ഒരു നീറ്റ് ഉദ്യോഗാർത്ഥി സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ചു. വെറും 10 മിനിറ്റ് മാത്രം! കോടതി അദ്ദേഹത്തിന് താൽക്കാലിക എംബിബിഎസ് സീറ്റ് അനുവദിച്ചു. 2024–25 -ൽ 720 ൽ 530 മാർക്കോടെ നീറ്റ് പരീക്ഷ പാസായ മധ്യപ്രദേശിൽ നിന്നുള്ള അഥർവ ചതുർവേദിയായിരുന്നു ആ പരാതിക്കാരനായ 19 -കാരൻ.

എക്സ് കുറിപ്പ്

കുങ്ഫു പാണ്ഡെ എന്ന എക്സ് ഉപയോക്താവാണ് കേസിന്‍റെ വിശദാംശങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. "അഥർവ രണ്ടുതവണ നീറ്റ് പാസായി. 530 മാർക്ക് നേടി. അദ്ദേഹം കഠിനാധ്വാനം ചെയ്തു, ശ്രദ്ധ കേന്ദ്രീകരിച്ചു, ഒരിക്കലും തളർന്നില്ല. എന്നിട്ടും, നയപരമായ വിടവുകൾ കാരണം, ഇഡബ്ല്യുഎസ് ക്വാട്ടയിൽ അദ്ദേഹത്തിന് എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ടു. പലർക്കും ഇത് അവസാനമാകുമായിരുന്നു. നിരാശ. നിശബ്ദത. സ്വീകാര്യത. എന്നാൽ, അഥർവ ധൈര്യം തെരഞ്ഞെടുത്തു. നിയമപരമായ യാതൊരു പശ്ചാത്തലവുമില്ലാതെ, അദ്ദേഹം സ്വന്തമായി പഠിക്കാൻ തുടങ്ങി."

Scroll to load tweet…

കോടതി ഉത്തരവ് പാലിക്കാത്തെ സർക്കാർ

സ്വകാര്യ, ന്യൂനപക്ഷേതര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം നിർബന്ധമാണ്. എന്നാൽ. ഒരു വർഷത്തിനുള്ളിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കാനുള്ള കോടതി നിർദ്ദേശം സംസ്ഥാന സർക്കാർ പാലിച്ചില്ല. ഇതുമൂലമായിരുന്നു അഥർവയ്ക്ക് എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ടത്. 2025–26 ലെ നീറ്റ് പരീക്ഷയിൽ 164 എന്ന ഇഡബ്ല്യുഎസ് റാങ്ക് നേടിയിട്ടും, അഥർവയ്ക്ക് പ്രവേശനം ലഭിച്ചില്ല, അഥർവ തന്‍റെ ആവശ്യം ഉന്നയിച്ച് ആദ്യം മധ്യപ്രദേശ് ഹൈക്കോടതിയിലെത്തി. അവിടെ നിന്നും പരാതി തള്ളിയതോടെ അദ്ദേഹം സുപ്രീം കോടതിലെത്തി.

സീറ്റ് അനുവദിച്ച് സുപ്രീം കോടതി

ഒരു ഓൺലൈൻ ഹർജിയിലൂടെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 10 ന്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ തന്‍റെ കേസ് അവതരിപ്പിക്കാൻ അഥർവ 10 മിനിറ്റ് സമയത്തിന് അപേക്ഷിച്ചു. മുതിർന്ന അഭിഭാഷകർ ചുറ്റുമിരിക്കുമ്പോൾ അഥർവ സ്വന്തം കേസ് സ്വയം വാദിച്ചു. 103-ാം ഭരണഘടനാ ഭേദഗതിയും ആർട്ടിക്കിൾ 15(6), 16(6) എന്നിവയും ഉദ്ധരിച്ച് അഥർവ തന്‍റെ കേസ് സ്വന്തമായി വാദിച്ചു. പിന്നാലെ അത് അനുവദിക്കപ്പെട്ടു. അഥർവയുടെ വാദം കേട്ട സുപ്രീം കോടതി, മുൻ കോടതി നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടതാണ് അഥർവയ്ക്ക് പ്രവേശനം നിഷേധിക്കാൻ കാരണമായതെന്ന് വിധിച്ചു. പിന്നാലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്സിന് അഥർവയ്ക്ക് പ്രവേശനം ഉറപ്പാക്കാൻ ദേശീയ മെഡിക്കൽ കമ്മീഷനും മധ്യപ്രദേശ് സർക്കാരിനോടും കോടതി നിർദ്ദേശം നൽകി.