ബെംഗളൂരുവിൽ നടന്ന ഹൈറോക്സ് ഫിറ്റ്‌നസ് ഇവന്റ് ഒറ്റ ദിവസം കൊണ്ട് എന്‍ട്രന്‍സ് ഫീസായി സമാഹരിച്ചത് 8.1 കോടി രൂപ. വൈറലായി പോസ്റ്റ്. പിന്നാലെ ചര്‍ച്ചയും. 

നഗരപ്രദേശങ്ങളിൽ മാരത്തണുകൾക്കും 'ഹൈറോക്സ്' പോലുള്ള ഫിറ്റ്‌നസ് മത്സരങ്ങൾക്കും ലഭിക്കുന്ന ജനപ്രീതിയും, അവയ്ക്കായി ഈടാക്കുന്ന ഉയർന്ന ഫീസും ഇപ്പോൾ വലിയ ഓൺലൈൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ബെംഗളൂരുവിൽ നടന്ന ഹൈറോക്സ് ഫിറ്റ്‌നസ് ഇവന്റിന്റെ നടത്തിപ്പ് ചെലവിനെക്കുറിച്ചും സാമ്പത്തിക ലാഭത്തെക്കുറിച്ചും അങ്കിത് കേഡിയ എന്ന യൂസർ എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പോടെയാണ് ചർച്ച സജീവമായത്.

ഏകദേശം 9,000 പേർ പങ്കെടുത്ത ഈ പരിപാടിയിൽ ഓരോരുത്തരിൽ നിന്നും 9,000 രൂപ വീതമാണ് പ്രവേശന ഫീസായി ഈടാക്കിയത്. ഒരൊറ്റ ദിവസം കൊണ്ട് ഏകദേശം 8.1 കോടി രൂപയാണ് സംഘാടകർക്ക് ലഭിച്ചതെന്ന് കേഡിയ ചൂണ്ടിക്കാട്ടി. മാരത്തണുകളിലും സമാനമായ പ്രവണതയാണെന്നും, വെറും ഒരു ദിവസത്തെ ഓട്ടത്തിനായി ആളുകൾ 3,000 മുതൽ 5,000 രൂപ വരെ ചെലവാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യത്തോടെ ഇരിക്കുന്നത് നല്ല കാര്യമാണെങ്കിലും, ഇത്തരം പരിപാടികൾ ഫിറ്റ്‌നസിനേക്കാൾ ഉപരിയായി സമൂഹത്തിൽ അംഗീകാരം ലഭിക്കാനുള്ള ഒരു മാർഗമായി മാറുന്നുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക.

Scroll to load tweet…

ഈ വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. ഇത്തരം പരിപാടികളെ 'തട്ടിപ്പ്' എന്നും, കേവലം സ്റ്റാറ്റസ് സിംബലുകൾ എന്നും വിമർശകർ വിളിക്കുന്നു. ഫിറ്റ്‌നസ് എന്നത് ജീവിതകാലം മുഴുവൻ തുടരേണ്ട ഒന്നാണെന്നും, ഇതിനായി ഒരു ദിവസത്തെ ഷോ-ഓഫിന്റെ ആവശ്യമില്ലെന്നും അവർ അഭിപ്രായപ്പെടുന്നു. 9,000 രൂപ മുടക്കി ജിം മെമ്പർഷിപ്പ് എടുക്കുന്നതാണ് കൂടുതൽ പ്രയോജനകരമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. മറുവശത്ത്, ഇത്തരം ഇവന്റുകൾ കേവലം ഒരു ദിവസത്തെ പരിപാടിയല്ലെന്നും, മാസങ്ങളോളം നീണ്ടുനിൽക്കുന്ന കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമാണെന്നും മറുപക്ഷം വാദിക്കുന്നു. ഇവന്റ് ദിവസം എന്നത് ആ യാത്രയിലെ ഒരു നാഴികക്കല്ല് മാത്രമാണ്. ആഡംബര ഭക്ഷണത്തിനോ മദ്യത്തിനോ വേണ്ടി പണം ചെലവാക്കുന്നതിനേക്കാൾ നല്ലത് സ്വന്തം ആരോഗ്യവും കഴിവും തെളിയിക്കാൻ ഇത്തരം വേദികൾ ഉപയോഗിക്കുന്നതാണെന്നും ഇവർ വാദിക്കുന്നു. കൂടാതെ, ലോകോത്തര നിലവാരത്തിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലെ അധ്വാനവും ഇവർ എടുത്തുപറയുന്നു.