AQI.in പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ചൂടുള്ള 100 നഗരങ്ങളിൽ 98 എണ്ണവും ഇന്ത്യയില്‍. ഉഷ്ണതരംഗം മൂലം സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

രാജ്യത്ത് താപനില അതിഗുരുതരമായി തുടരുന്നതിനിടെ, ലോകത്തെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 98 -ഉം നിലവിൽ ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. AQI.in പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്തിലെ ചൂടുള്ള 100 ന​ഗരങ്ങളുടെ കണക്കെടുത്താൽ അതിൽ 98 ഉം ഇന്ത്യയിലാണെന്ന് കാണാം. മിക്കയിടങ്ങളിലും താപനില 40°C കടന്നു. ചിലയിടങ്ങളിൽ 45°C -ലേക്ക് അടുക്കുന്നു. ഉത്തർപ്രദേശിലെ ഓറായി, ഔറയ്യ, രാജസ്ഥാനിലെ ജയ്‌സാൽമേർ, ഫലോഡി നഗരങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്.

അതേസമയം, ഉഷ്ണതരംഗം മൂലം ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിർജ്ജലീകരണം, സൂര്യാഘാതം എന്നിവക്കും സാധ്യതയുണ്ട്. പല ന​ഗരങ്ങളിലും അമിതമായ ചൂട് വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും കുടിവെള്ളക്ഷാമത്തിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമായാണ് ഈ തീവ്രമായ ചൂടിനെ വിദഗ്ധർ വിലയിരുത്തുന്നത്. 

അടുത്ത ഏഴ് ദിവസത്തേക്ക് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. പഞ്ചാബ്, ഹരിയാന, ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വിദർഭ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാധ്യതയുണ്ട്.

കേരളത്തിലെ നഗരങ്ങളൊന്നും പട്ടികയിലില്ല എന്നത് ആശ്വാസമാണെങ്കിലും, മാഹിയില്‍ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങൾ നിലനിൽക്കും. തീരദേശ മേഖലകളായ ഒഡിഷ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണവും ഈർപ്പവുമുള്ള കാലാവസ്ഥ അനുഭവപ്പെടും. ഉത്തരേന്ത്യൻ സമതലങ്ങളിൽ രാത്രികാലങ്ങളിലും താപനില ഉയർന്നു തന്നെയിരിക്കാനാണ് സാധ്യത. പുറത്തിറങ്ങുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാനും ഉച്ചസമയത്തെ നേരിട്ടുള്ള വെയിൽ ഒഴിവാക്കാനും അധികൃതർ നിർദേശിക്കുന്നു.