ബെംഗളൂരു നഗരത്തിൽ പ്രായപൂർത്തിയാകാത്ത ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവം വലിയ ജനരോഷത്തിന് കാരണമാവുകയും കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമാവുകയും ചെയ്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ബെംഗളൂരു ട്രാഫിക് പോലീസ് വിഷയത്തിൽ ഇടപെട്ട് അന്വേഷണം ആരംഭിച്ചു.

10 -നും 12 -നും ഇടയിൽ പ്രായമുള്ള ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഒന്നിന് പിന്നിൽ ഒന്നെന്ന രീതിയിൽ ഇരുന്ന് ബെംഗളൂരൂ നഗരത്തിലൂടെ പാഞ്ഞ് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈലായി. ഇന്നലെ (26.4.'26) ആണ് സംഭവം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ ശക്തമായി. ഒപ്പം നഗരത്തിലെ ട്രാഫിക് പോലീസ് എവിടെയെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആരാഞ്ഞു.

ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ

ബെംഗളൂരു നഗരത്തിലെ ഗോരിപാളയയ്ക്കടുത്തുള്ള പദരായണപുര മെയിൻ റോഡിൽ, ടോട്ടൽ എഞ്ചിനീയർ ഓട്ടോ ഗ്യാസിന് എതിർവശത്ത് രാവിലെ 10:45 ഓടെയാണ് ഞെട്ടിക്കുന്ന ഈ രംഗം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശ്രേയസ് എന്ന എക്സ് ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ നേരെ ഇരിക്കാൻ പോലും കഴിയത്ത അവസ്ഥയിൽ ഒരു പയ്യൻ സ്കൂട്ടിയുടെ ഹാന്‍റിൽ പിടിച്ച് കഷ്ടപ്പെട്ട് ഓടിക്കാൻ ശ്രമിക്കുന്നതും കാണാം. ഏതാണ്ട് അതേ പ്രായത്തിലും അതിലും ചെറിയ പ്രായത്തിലുമുള്ള അഞ്ച് കുട്ടികൾ അവന് പിന്നിലായി ഇരിക്കുന്നതും കാണാം. ആർക്കും ഹെൽമറ്റുകളില്ല. പ്രായപൂർ‍ത്തിയായ ഒരാളുപോലും ഒപ്പമില്ല. തിരക്കേറിയ റോഡിലൂടെ അതിസാഹസികമായി ആറ് കുട്ടികൾ ഒരു സ്കൂട്ടിയിൽ പോയിട്ടും ഒരു പോലീസ് ഉദ്യോഗസ്ഥനോ ട്രാഫിക് പോലീസോ അവരെ തടഞ്ഞില്ല. വീഡിയോയിൽ സ്കൂട്ടിയുടെ നമ്പർ വ്യക്തമായി കാണാം.

Scroll to load tweet…

'അച്ഛനമ്മമാരെ അറസ്റ്റ് ചെയ്യണം'

വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറലായി. ബെംഗളൂരു ട്രാഫിക് പോലീസിനെയും സിറ്റി പോലീസിനെയും ടാഗ് ചെയ്യപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് രോഷത്തോടെ വീഡിയോയ്ക്ക് താഴെ കുറിപ്പുകൾ പങ്കുവച്ചത്. കൂടുതലാളുകളും വണ്ടി നമ്പർ ട്രാക്ക് ചെയ്ത് അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 'ഇത് രക്ഷാകർതൃത്വമല്ല, ഇത് ക്രിമിനൽ അശ്രദ്ധയാണ്. ഒരു തെറ്റായ നടപടി, ആറ് കുട്ടികൾക്കും ഗുരുതരമായി പരിക്കേൽക്കുകയോ അതിലും മോശമായി പരിക്കേൽക്കുകയോ ചെയ്യാമായിരുന്നു.' എന്നൊരാൾ രൂക്ഷമായി പ്രതികരിച്ചു. മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവുവും പ്രതിരണവുമായി രംഗത്തെത്തി. മോട്ടോർ വാഹന നിയമത്തിനും ബിഎൻഎസിനും കീഴിൽ സാധ്യമായ ഏറ്റവും കർശനമായ നടപടി തന്നെ സ്വീകരിക്കാൻ അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. മറ്റുള്ളവർക്കും അതൊരു സന്ദേശമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെ സംഭവ സ്ഥത്തെ കുറിച്ച് അന്വേഷിച്ച് കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസും വിഷയത്തിൽ ഇടപെട്ടു.