പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഷഹീന്‍ അഫ്രീദി നല്‍കിയ ക്യാച്ച് ബൗണ്ടറിയില്‍ കൈവിട്ട കുല്‍ദീപ് സിക്സ് വഴങ്ങിയിരുന്നു

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ഡ്രസിങ് റൂമിലെ തര്‍ക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം അഹമ്മദ് ഷെഹ്സാദ്. സ്പിന്നർ കുൽദീപ് യാദവിനെ ടീമിൽ നിന്ന് പുറത്താക്കിയത് ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണെന്നും, ടീമിനുള്ളിൽ ഗൗതം ഗംഭീർ രാഷ്ട്രീയം കളിക്കുകയാണെന്നും ഷെഹ്സാദ് ആരോപിച്ചു.

സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനെ ചൊല്ലി തർക്കം രൂക്ഷമായത്. വിക്കറ്റ് ടേക്കറായ കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തിയത് വലിയ ചർച്ചയായിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും കുൽദീപിനോട് ദേഷ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. ഫീൽഡിങ്ങിലെ പിഴവിനെ ചൊല്ലിയായിരുന്നു ഇത്. ഈ സംഭവത്തിന് ശേഷം കുൽദീപിനെ ടീമിൽ നിന്ന് മാറ്റിനിർത്തിയത് അച്ചടക്ക നടപടിയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഷെഹ്സാദ് പറഞ്ഞു.കുൽദീപിനെപ്പോലൊരു മാച്ച് വിന്നറെ ശരിയായി ഉപയോഗിക്കാൻ ഗംഭീറിന് സാധിക്കുന്നില്ലെന്നും താരം കുറ്റപ്പെടുത്തി.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഷഹീന്‍ അഫ്രീദി നല്‍കിയ ക്യാച്ച് ബൗണ്ടറിയില്‍ കൈവിട്ട കുല്‍ദീപ് സിക്സ് വഴങ്ങിയിരുന്നു. മത്സരശേഷം ഇതിന്‍റെ പേരില്‍ ഹാര്‍ദ്ദിക്കും സൂര്യകുമാറും ദേഷ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുല്‍ദീപും സൂര്യയും ചേര്‍ന്ന് ദേഷ്യപ്പെടുന്ന റീല്‍ പോസ്റ്റ് ചെയ്ത് സംഭവം തമാശയാക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ചാണ് ഷെഹ്സാദിന്‍റെ പരാമര്‍ശം.

ഇന്ത്യയുടെ മഖ്യപരിശീലകന്‍ ഗൗതം ഗംഭീർ രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്നും ഷെഹ്സാദ് പരിഹസിച്ചു. രാഷ്ട്രീയത്തിൽ പരാജയപ്പെട്ട ഗംഭീർ അതേ രാഷ്ട്രീയം ഡ്രസിങ് റൂമിലേക്ക് കൊണ്ടുവന്ന് ടീമിന്‍റെ പ്രതിച്ഛായ നശിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക