ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ ഓവറില്‍ വിജയിച്ചു. ഇരു ടീമുകളും 155 റണ്‍സ് വീതം നേടിയതിനെ തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. കൊല്‍ക്കത്തയ്ക്കായി 83 റണ്‍സ് നേടുകയും സൂപ്പര്‍ ഓവറില്‍ വിജയറണ്‍ കുറിക്കുകയും ചെയ്ത റിങ്കു സിംഗാണ് മത്സരത്തിലെ താരം.

ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സൂപ്പര്‍ ഓവറില്‍ ജയം. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ 155 റണ്‍സ് വീതമാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയെ റിങ്കു സിംഗാണ് (51 പന്തില്‍ 83) പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. മുഹ്‌സിന്‍ ഖാന്‍ അഞ്ച് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ അവസാന പന്ത് സിക്‌സടിച്ച് ഷമി ലക്‌നൗവിനെ ഒപ്പമെത്തിക്കുകയായിരുന്നു. 38 പന്തില്‍ 42 റണ്‍സെടുത്ത റിഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഒരു റണ്ണാണ് നേടിയത്. സുനില്‍ നരെയ്‌നായിരുന്നു പന്തെറിഞ്ഞത്. ആദ്യ പന്തില്‍ തന്നെ നിക്കോളാസ് പുരാന്റെ വിക്കറ്റ് (0) ക്‌നൗവിന് നഷ്ടമായി. തൊട്ടടുത്ത പന്തില്‍ റിഷഭ് പന്തില്‍ റിഷഭ് പന്ത് ഒരു റണ്ണെടുത്തു. മൂന്നാം പന്തില്‍ എയ്ഡന്‍ മാര്‍ക്രവും (0) മടങ്ങിയതോടെ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍ മാത്രം. മറുപടി ബാറ്റിംഗില്‍ റിങ്കു ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു.

നേരത്തെ, കൊല്‍ക്കത്ത നിരയില്‍ റിങ്കുവിന് പുറമെ കാമറൂണ്‍ ഗ്രീന്‍ (34), അജിന്‍ക്യ രഹാനെ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ടിം സീഫെര്‍ട്ട് (0), രഘുവന്‍ഷി (9), റോവ്മാന്‍ പവല്‍ (1), അനുകൂല്‍ റോയ് (0), രമണ്‍ദീപ് സിംഗ് (6) എന്നിവരുടെ വിക്കറ്റുകളും കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. സുനില്‍ നരെയ്ന്‍ (4) പുറത്താവാതെ നിന്നു.

ലക്‌നൗ നിരയില്‍ പന്തിന് പുറമെ എയ്ഡന്‍ മാര്‍ക്രം (31), ആയുഷ് ബദോനി (24) ഹിമ്മത് സിംഗ് (19), മുഹമ്മദ് ഷമി (11) എന്നിവരാണ് രണ്ടക്കം കണ്ടത്. അവസാന ഓവറില്‍ 17 റണ്‍സാണ് ലക്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കാര്‍ത്തിക് ത്യാഗിയുടെ രണ്ടും മൂന്നും പന്ത് നോബോളായി. രണ്ടാം പന്ത് ബൗണ്ടറി. മൂന്നാം പന്തില്‍ ഹിമ്മതിനെ വീഴ്ത്തി. നാലാം പന്തില്‍ ഒരു റണ്‍. അഞ്ചാം പന്തില്‍ റണ്ണില്ല. അവസാന പന്തില്‍ ജയിക്കാന്‍ ഏഴ് റണ്‍സ്. സിക്‌സ് പായിച്ച് ഷമി സ്‌കോര്‍ ഒപ്പമെത്തിക്കുകയായിരുന്നു.

YouTube video player