ടി20 ലോകകപ്പിലെ ടോപ് സ്കോററായ പാക് താരം സാഹിബ്‌സാദ ഫർഹാൻ, വിരാട് കോലിയുടെ റെക്കോർഡ് തകർക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി. 

പല്ലെക്കലെ: ഐസിസി പുരുഷ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുമ്പോഴും വ്യക്തിഗത റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന നിര്‍ണ്ണായക മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫര്‍ഹാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോ?

ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോ്ലിക്കാണ്. 2024-ലെ ലോകകപ്പില്‍ 6 മത്സരങ്ങളില്‍ നിന്ന് 106.33 ശരാശരിയില്‍ 319 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഈ റെക്കോര്‍ഡ് ഫര്‍ഹാന്‍ മറികടക്കുമോ എന്ന ചോദ്യത്തിന് താരം മറുപടി നല്‍കി.

ഫര്‍ഹാന്‍ പറയുന്നതിങ്ങനെ.. ''വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ സ്റ്റാറ്റുകള്‍ക്കോ റെക്കോര്‍ഡുകള്‍ക്കോ പിന്നാലെ പോകാറില്ല. ഞാന്‍ മികച്ച രീതിയില്‍ കളിക്കുമ്പോള്‍ പോലും എത്ര സിക്‌സറുകള്‍ അടിച്ചു, എത്ര റണ്‍സ് നേടി എന്നൊക്കെ മറ്റുള്ളവര്‍ പറഞ്ഞു തരുമ്പോഴാണ് ഞാന്‍ അറിയുന്നത്. ടി20 ക്രിക്കറ്റില്‍ റിസ്‌ക് എടുത്ത് കളിക്കുക എന്നതാണ് പ്രധാനം. റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള സമ്മര്‍ദ്ദം തലയിലേറ്റിയാല്‍ അത് പ്രകടനത്തെ ബാധിക്കും. റെക്കോര്‍ഡുകള്‍ തകരാന്‍ ഉള്ളവയാണ്. എന്റെ ശ്രദ്ധ അതിലല്ല, മറിച്ച് പാകിസ്ഥാനെ ഒന്നാമതെത്തിക്കാനാണ്.'' ഫര്‍ഹാന്‍ പറഞ്ഞു.

ഫര്‍ഹാന്റെ തകര്‍പ്പന്‍ ഫോം

2026-ലെ ഈ ലോകകപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സാഹിബ്‌സാദ ഫര്‍ഹാന്‍. ഇതുവരെയുള്ള 5 മത്സരങ്ങളില്‍ നിന്ന് 73.33 ശരാശരിയില്‍ 220 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഇതില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. ടൂര്‍ണമെന്റില്‍ കുറഞ്ഞത് രണ്ട് മത്സരങ്ങള്‍ കൂടി പാകിസ്ഥാന് ബാക്കിയുള്ളതിനാല്‍ കോലിയുടെ 319 റണ്‍സ് എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഫര്‍ഹാന് മികച്ച അവസരമുണ്ട്. താന്‍ റണ്‍സ് നേടുന്നത് പാകിസ്ഥാന്‍ എന്ന രാജ്യത്തിന് ഗുണകരമാകുമെന്നും രാജ്യത്തിന്റെ പേര് ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

YouTube video player