ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബാറ്റിംഗ് തിരഞ്ഞെടുത്തു. 

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപറ്റന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അവസാനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍ സ്ഥാനം നിലനിര്‍ത്തി. അക്‌സര്‍ പട്ടേലിന് അവസരം ലഭിച്ചില്ല. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തിയിട്ടുണ്ട്. മാര്‍ക്കോ ജാന്‍സന്‍, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരൊറ്റ മത്സരവും തോല്‍ക്കാത്ത രണ്ട് ടീമുകളാണ് ഇരുവരും. നേര്‍ക്കുനേര്‍ കണക്കുകള്‍ മാത്രം നോക്കി മുന്‍തൂക്കം പ്രവചിക്കുക അതികഠിനമാണ്. ഓപ്പണര്‍ അഭിഷേക് ശര്‍മയാകും ഇന്ത്യന്‍ നിരയിലെ ശ്രദ്ധാകേന്ദ്രം. മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായത് മറക്കാന്‍ പോന്നൊരു വെടിക്കെട്ട് ഇന്നിങ്‌സ് പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍. മോശം ഫോമിലുള്ള തിലക് വര്‍മയക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുണ്ട്. 496 റണ്‍സാണ് അവര്‍ക്കെതിരെ നേടിയത്.

മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തെ വീഴ്ത്താനുള്ള ചുമതല അര്‍ഷ്ദീപിനാകും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ട്വന്റി 20യില്‍ നിന്ന് അര്‍ഷ്ദീപ് നേടിയിട്ടുള്ളത് 23 വിക്കറ്റുകള്‍. 2024 മുതലുള്ള 9 ടി20 മത്സരങ്ങളില്‍ ഏഴിലും ജയം ഇന്ത്യക്കായിരുന്നു.

YouTube video player